ഇടുക്കി അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശേരിയിൽ വിമാനങ്ങളുടെ ലാൻഡിങ് നിർത്തി വെച്ചു

0

ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതു താൽക്കാലികമായി നിർത്തിവച്ചു. ഉച്ചയ്ക്ക് 1.10നാണ് ലാൻഡിങ് നിർത്തിയത്. ഇടുക്കി അണക്കെട്ട് തുറക്കുന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ലാൻഡിങ് നിർത്തിയതെന്നു വിമാനത്താവള അധികൃതർ പറഞ്ഞു. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ തുടങ്ങിയത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. 50 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിരിക്കുന്നത്. ഇതോടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നത്. മന്ത്രി എം എം മണി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇടുക്കി ഡാമിലെത്തിരിയിരുന്നു. നാലു മണിക്കൂര്‍ നേരമാണ് ഷട്ടര്‍  തുറന്ന് വയ്ക്കുക.