ആന്ധ്രാപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ ചുട്ടുകൊന്നു

0

പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. അമർനാഥിനെ (15) ട്യൂഷനു പോകുമ്പോൾ അക്രമികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയെ ഗുരുതരാവസ്ഥയിൽ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാവിലെ ചെറുകുപള്ളി മണ്ഡലത്തിലെ രാജവോലു ഗ്രാമത്തിലാണ് സംഭവം. സൈക്കിളിൽ ട്യൂഷന് പോകുകയായിരുന്ന അമർനാഥിനെ ചില യുവാക്കൾ തടഞ്ഞു നിർത്തി. കുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അമർനാഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെങ്കിടേശ്വര റെഡ്ഡിയും(21) സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം 21 കാരൻ അമർനാഥിൻ്റെ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കുടുംബം പറയുന്നു. സഹോദരിയെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അമർനാഥിന്റെ മുത്തച്ഛൻ റെഡ്ഡയയും പറയുന്നു. നിലവിൽ പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.