പൗരത്വ ബില്‍; അസമില്‍ വെടിവെപ്പ്, മൂന്നുപേര്‍ മരിച്ചു

0

ഗുവാഹട്ടി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹട്ടിയില്‍ മൂന്ന് പ്രതിഷേധക്കാര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കേന്ദ്രമന്ത്രി രാമേശ്വര്‍ ഒലി തുടങ്ങിയ പ്രമുഖരടക്കമുള്ള രാഷ്ട്രീയക്കാരുടെ വീടുകളും പ്രതിഷേധക്കാര്‍ ആക്രമിച്ചു.

പോലീസുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് വെടിവെപ്പ് നടന്നത്. പ്രതിഷേധക്കാര്‍ ഒരു ബാങ്കിന് തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ഗുവാഹട്ടിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. ബില്ലിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. എന്നാല്‍ കര്‍ഫ്യു ലംഘിച്ചെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്.

പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അസമിലെ 10 ജില്ലകളില്‍ അധികൃതര്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്. അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഗുവാഹട്ടി, ദിബ്രുഗഡ് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി.