താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് റോസ് ടെയ്‌ലർ

0

താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വിരമിച്ച ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ. ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന തൻ്റെ ആത്മകഥയിലൂടെയാണ് ടെയ്ലറുടെ വെളിപ്പെടുത്തൽ. തനിക്കൊപ്പം മറ്റ് ചില താരങ്ങളും ഇത്തരത്തിൽ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

“ന്യൂസീലൻഡിനെ ക്രിക്കറ്റ് വെളുത്തവർഗക്കാരുടെ കളിയാണ്. എന്റെ കരിയറിന്റെ ഭൂരിഭാഗവും ഞാൻ അവർക്ക് ഒരു അപാകതയായിരുന്നു. വാനില ലൈനപ്പിൽ ഒരു ബ്രൗൺ മുഖം. അതിന് അതിൻ്റേതായ വെല്ലുവിളികളുണ്ട്. അതിൽ പലതും ടീമംഗങ്ങൾക്കോ ​​ക്രിക്കറ്റ് കളിക്കാർക്കോ പെട്ടെന്ന് മനസ്സിലാവില്ല. പോളിനേഷ്യൻ വിഭാഗക്കാർക്ക് ക്രിക്കറ്റിൽ കാര്യമായ പ്രതിനിധാനം ഇല്ലാത്തതിനാൽ ആളുകൾ ചിലപ്പോൾ ഞാൻ മാവോറി വംശക്കാരനോ ഇന്ത്യക്കാരനോ ആണെന്ന് കരുതാറുണ്ട്.”- ടെയ്‌ലർ കുറിച്ചു.

2006 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ടെയ്‌ലർ ദേശീയ ജഴ്സിയിൽ അരങ്ങേറിയത്. 112 ടെസ്റ്റുകളിൽ ടെയ്‌ലർ കളിച്ചു. ന്യൂസീലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയോടൊപ്പം ടെയ്‌ലർ പങ്കിടുകയാണ്.

മൂന്ന് ഫോർമാറ്റിലും 100ലധികം മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമാണ് ടെയ്‌ലർ. ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങളും (445), റൺസും (18074), സെഞ്ചുറികളും (40) ടെയ്‌ലറിൻ്റെ പേരിലാണ്. 233 ഏകദിനങ്ങളിൽ നിന്ന് 8581 റൺസുള്ള താരം 48.2 ബാറ്റിംഗ് ശരാശരിയും കാത്തുസൂക്ഷിക്കുന്നു. 102 ടി-20കളിൽ നിന്ന് 1909 റൺസും താരത്തിനുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി 55 ഐപിഎൽ മത്സരങ്ങളിലും ജഴ്സിയണിഞ്ഞ താരം 1017 റൺസാണ് നേടിയിട്ടുള്ളത്.