മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‍പാല്‍ റെഡ്ഡി അന്തരിച്ചു

0

ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു.ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയായിരുന്നു തെലങ്കാനയിൽ ജനിച്ച എസ്.ജയ്പാൽ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. നാലു തവണ എംഎൽഎയും, അഞ്ച് തവണ ലോക്സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയുമായി. ആദ്യകാലത്ത് കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1980-ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലെത്തി. ആകെ അഞ്ചുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗവുമായും പ്രവര്‍ത്തിച്ചു.

ഐ.കെ. ഗുജ്‌റാള്‍ മന്ത്രിസഭയിലും ഒന്നാം, രണ്ടാം യു.പി.എ. സര്‍ക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു. ഒന്നാം മൻമോഹൻ മന്ത്രിസഭയിൽ നഗരവികസനം, സാംസ്കാരിക വകുപ്പുകൾ കൈകാര്യം ചെയ്തു. രണ്ടാം മൻമോഹൻ സർക്കാരിൽ പെട്രോളിയം, ശാസ്ത്രസാങ്കേതികം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും വഹിച്ചു.