സുശാന്തിന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത്‌ സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി.തനിക്കെതിരായ എഫ്‌ഐആര്‍ പറ്റ്‌നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഉത്തരവ്.

ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിനും മുംബൈ പൊലീസിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി അംഗീകരിച്ചു. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനും എതിരായായിരുന്നു പരാതി. സുശാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ബിഹാര്‍ പോലീസിന്റെ എഫ്‌ഐആര്‍ സമ്പൂര്‍ണമാണെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ ഇതനുസരിച്ച് സിബിഐക്ക് കഴിയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണത്തില്‍ മഹാരാഷ്ട്ര പോലീസ് പൂര്‍ണമായും സഹകരിക്കണമെന്നും ഇതുവരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.