തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി റിമാൻഡിൽ; ആശുപത്രിയിൽ തുടരും

0

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാൻഡ് കാലാവധി. ‍സെന്തിൽ ബാലാജി ചികിത്സയിൽ ആയതിനാൽ ആശുപത്രിയിൽ തുടരും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്. അല്ലി ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

അതേസമയം, തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ ശക്തിവെൽ ആണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിനിടെ, ബാലാജിയുടെ പിഎ ഗോപാൽ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീൽ ചെയ്തു.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇന്ന് രാവിലെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ തമിഴ്‌നാട് സെക്രട്ടറിയറ്റിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അറസ്റ്റ്. അതേസമയം, ഇഡിയുടെ നടപടിക്ക് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.