കയ്യില്‍ വേണ്ടത്ര ഭക്ഷണമോ കുടിവെള്ളമോ ഇല്ലാത്ത ഒന്‍പതു ദിവസം ഇരുട്ടറയില്‍; തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപെട്ടു പോയവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് അതിസാഹസികമായി

0

വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ പത്തുദിവസത്തോളം അകപെട്ടു പോയവര്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ  ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞത് കയ്യിലുള്ള കുറച്ച് ഭക്ഷണം പങ്കുവെച്ച് കഴിച്ചും ഉപ്പു വെള്ളം കുടിച്ചും. രക്ഷാപ്രവര്‍ത്തനം അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഗുഹയില്‍ അകപ്പെട്ടവര്‍ മരിച്ചിട്ടുണ്ടായകുമെന്ന വിലയിരുത്തലുകളെത്തി. അതിനെയെല്ലാം അപ്രസക്തമാക്കിയാണ് അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.

കഴിഞ്ഞ മാസം 23ന് ആണു 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. ഇവര്‍ ഗുഹയില്‍ കയറിയശേഷം കനത്തമഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാന്‍ കഴിയാതെയായി. ഉള്ളില്‍ വെള്ളം പൊങ്ങിയതനുസരിച്ചു കുട്ടികള്‍ ഗുഹയുടെ കൂടുതല്‍ ഉള്ളിലേക്കു പോയി. അതോടെ പുറത്തുവരാനുള്ള സാധ്യതകള്‍ തീര്‍ത്തും ഇല്ലാതായി.

23 നു വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു കുട്ടികള്‍ തിരിച്ചെത്താതിരുന്നതോടെയാണ് ഇവര്‍ ഗുഹയ്ക്കുള്ളിലുണ്ടാകുമെന്ന സംശയമുണ്ടായത്. മുന്‍പും ഇതിനുള്ളില്‍ പോയിട്ടുള്ളവരാണു കുട്ടികള്‍. 24-ാം തീയതി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഫുട്‌ബോള്‍ ബൂട്ട് തുടങ്ങിയവ ഗുഹയ്ക്കുള്ളില്‍നിന്ന് ആദ്യം കണ്ടെത്തി. മതിലുകളില്‍ കുട്ടികളുടെ കൈപ്പാടുകളും കണ്ടു. എന്നാല്‍, കനത്ത മഴ തുടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ഇഴയുകയായിരുന്നു. മോട്ടോറുകള്‍ ഉപയോഗിച്ച് അകത്തെ വെള്ളം പമ്പുചെയ്തു കളയാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി മഴ തെളിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തിനു വേഗം കൂടി. എന്നാല്‍, ഇടുങ്ങിയ ഗുഹാപാത അപ്പോഴും തടസ്സമുണ്ടാക്കിയിരുന്നു. കയ്യില്‍ വേണ്ടത്ര ഭക്ഷണമോ കുടിവെള്ളം പോലുമില്ലാതെയാണ് അവര്‍ ഒമ്പത് ദിവസം ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞത്.