‘സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്നു, ലൈംഗിക അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു’; നടിമാർക്ക് പിന്തുണയുമായി ഡിബ്ല്യുസിസി

0

ദിലീപിനെ എഎംഎംഎ അംഗത്വത്തിൽ നിന്നും നീക്കിയതിനെ സ്വാഗതം ചെയ്ത് വിമൻ ഇൻ സിനിമാ കലക്ടീവ്. 
പരസ്പരവിരുദ്ധ പ്രസ്താവനകളും ഉള്‍പ്പോരുകളും സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവവുമാണ് അമ്മയ്ക്ക് ഉള്ളത്. അതു ദൗര്‍ഭാഗ്യകരമാണെന്നും മലയാള സിനിമാ ലോകത്തെ ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ചൂഷണങ്ങളെ നിസ്സാരവത്കരിക്കാനുമുള്ള ശ്രമങ്ങളോടു പ്രതിഷേധിക്കുന്നെന്നും ഫെയ്‌സ്ബുക് പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി. 

എഎംഎംഎയിൽ നിന്നും രാജി വെച്ച, ലൈംഗികാക്രമണത്തിന് ഇരയായ നടി അടക്കമുള്ളവരെ തിരിച്ചെടുക്കാൻ സംഘടന തയ്യാറാകാത്തതിനെയും ഡബ്ല്യുസിസി പരോക്ഷമായി വിമർശിച്ചു. ഈ നടിമാർക്ക് രാജി വെക്കേണ്ടി വന്നത് അക്രമിയെ എഎംഎംഎ സംരക്ഷിച്ചതു കൊണ്ടാണെന്ന് അവർ ചൂണ്ടിക്കാട്ടി.

തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീ ദേവിക, അർച്ചന പത്മിനി, ശ്രുതി ഹരിഹരൻ എന്നിവരെ തങ്ങൾ പിന്തുണയ്ക്കുന്നതായും അവരുടെ ചെറുത്തു നിൽപ്പിൽ കൂടെയുണ്ടാകുമെന്നും ഡബ്ല്യുസിസി പറഞ്ഞു.

തങ്ങൾ മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ച് സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോട് സംഘടന നന്ദി അറിയിച്ചു. തങ്ങളെ പിന്തുണയ്ക്കുന്നവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കു വെക്കാൻ wcc.home.blog എന്നപേരിൽ ഒരു ബ്ലോഗ് തുടങ്ങിയിട്ടുള്ളതായും അവർ അറിയിച്ചു.