റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് സംശയം

0

കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് (32) മരിച്ചത്. ഡിസംബർ 29 മുതൽ യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നു ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തിലും ചെവിക്കു പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ചില വസ്ത്രഭാഗങ്ങൾ മാത്രമാണു മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നത്. യുവതിയെ കാണാനില്ലെന്നു കുടുംബം കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലം ബീച്ചില്‍ ഉമയെത്തിയെന്നു പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണു നാട്ടുകാരുടെ ആരോപണം. ലോട്ടറിയും സൗന്ദര്യ വര്‍ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചില്‍നിന്നു കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. ഭർത്താവ് ബിജു 3 വർഷം മുൻപ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള 2 പെൺമക്കളുണ്ട്. മൃതദേഹം സംസ്കരിച്ചു. അധികം ബലപ്രയോഗം നടന്നിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.