ഐ.ടി.സി ചെയർമാൻ വൈ.സി. ദേവേശ്വർ അന്തരിച്ചു

0

ന്യൂഡൽഹി: വ്യവസായ പ്രമുഖനും രാജ്യത്തെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനികളിലൊന്നുമായ ഐ.ടി.സിയുടെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാൻ വൈ.സി. ദേവേശ്വർ (72)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു പതിറ്റാണ്ട് കാലം ഐ ടി സി ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.കേവലം സിഗരറ്ര് ബ്രാൻഡായിരുന്ന ഐ.ടി.സിയെ എഫ്.എം.സി.ജി,​ ഐ.ടി,​ ഹോസ്‌പിറ്റാലിറ്റി,​ കാർഷികം തുടങ്ങിയ രംഗങ്ങളിലെയും വമ്പൻ സ്ഥാപനമാക്കി മാറ്റിയതിൽ മുഖ്യപങ്ക് വഹിച്ചത് ദേവേശ്വറാണ്.

ഐ ടി സി യെ ഏറ്റെടുക്കാനുള്ള ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ കമ്പനിയുടെ ശ്രമത്തെ അതിജീവിച്ച് അതിനെ ഇന്ത്യൻ കമ്പനിയാക്കി നിലനിർത്തിയത് ദേവേശ്വറിന്റെ പോരാട്ടങ്ങളാണ്.ഐ.ഐ.ടി ഡൽഹി,​ ഹാർവാഡ് ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയ ദേവേശ്വർ 1968ലാണ് ഐ.ടി.സിയിലെത്തുന്നത്. ഇതിനുശേഷമാണ് ഐ ടി സി ക്ക് സിഗരറ്റ് കമ്പനിയിൽ നിന്നും ഉപഭോഗവസ്തുക്കളുടെ ഉത്പാദനവും ഹോട്ടലുമടക്കമുള്ള വിശാലമായ വ്യവസായ സാമ്രാജ്യത്തിലേക്ക് കടക്കുന്നത്.

1996ൽ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ചെയർമാനുമായി. 2017ൽ എക്‌സിക്യൂട്ടീവ് സ്ഥാനം ഉപേക്ഷിച്ച് നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു. 1991-94 കാലയളവിൽ എയർ ഇന്ത്യയുടെ ചെയർമാൻ – മാനേജിംഗ് ഡയറക്‌ടർ സ്ഥാനങ്ങളും ദേവേശ്വർ വഹിച്ചിരുന്നു. 2012ൽ റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡംഗമായും പ്രവർത്തിച്ചു.2011 ൽ രാജയം അദ്ദേഹത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു. ദേവേശ്വറിന് ഭാര്യയും ഒരു മകളും മകനുമുണ്ട്