ബാച്ച്ലര്‍പാര്‍ട്ടിയും പൂവന്‍കോഴികളും

0

പണ്ട്, ഇന്റര്‍നെറ്റും ബ്ലൂടൂത്തും മൊബൈല്‍ഫോണും വരുന്നതിനു മുമ്പ് ശരാശരി പുരുഷ മലയാളി കൌമാരത്തിന്റെ ലൈംഗിക ജിജ്ഞാസകളെ ശമിപ്പിച്ചിരുന്നത് അതീവരഹസ്യമായി കൈമാറിക്കിട്ടിയിരുന്ന കൊച്ചുപുസ്തകങ്ങളായിരുന്നു. ആ പുസ്തകങ്ങള്‍ക്കായി ചെറുപ്പക്കാര്‍ പെട്ടിക്കടകള്‍ക്കു മുന്നില്‍ കറങ്ങിനടന്നു. പോലിസ് പലപ്പോഴും റെയ്ഡ്ചെയ്ത് അവ കൂട്ടത്തോടെ പിടിച്ചെടുത്ത് കത്തിച്ചു. എന്നിട്ടും സ്കൂളുകളുടെയും കോളജുകളുടെയും ചുറ്റുവട്ടത്ത് അത്തരം പുസ്തകങ്ങള്‍ പിന്നെയും പിന്നെയും എത്തിക്കൊണ്ടിരുന്നു. മഹാവഷളന്‍മാരായ ആണ്‍കൂട്ടുകാര്‍ക്ക് കുറവില്ലാത്തതിനാല്‍ അത്തരം പുസ്തകങ്ങള്‍ പലതും കാണാനും വായിക്കാനും ഈയുള്ളവള്‍ക്കും കഴിഞ്ഞു. പുരുഷസദസുകളിലെ ലൈംഗിക നര്‍മങ്ങളും അതിഭാവുകത്വ വിവരണങ്ങളും പച്ചത്തെറികളുമൊക്കെ അതേപടി അച്ചടിച്ചുവരുന്ന അത്തരം മഞ്ഞപ്പുസ്തകങ്ങള്‍ ഒരു ടൈംബോംബ് സൂക്ഷിക്കുന്ന രഹസ്യാത്മകതയോടെയാണ് നമ്മുടെ കൌമാരക്കാര്‍ പാഠപുസ്തകങ്ങള്‍ക്കിടയില്‍ അക്കാലത്ത് സൂക്ഷിച്ചത്.

കാലം മാറി. ഏതൊരു സാധാരണക്കാരനും ചിപ്പിലാക്കി മൊബൈലിലോ ലാപ്പിലോ കൊണ്ടുനടക്കാന്‍ കഴിയുംവിധം സെക്സ് കഥകളും ദൃശ്യങ്ങളും സാര്‍വത്രികമാക്കുന്നതില്‍ ടെക്നോളജി വിജയിച്ചു. മഞ്ഞപ്പുസ്തകങ്ങള്‍ വായിക്കാന്‍ ആളില്ലാതായി. പക്ഷേ അവ വായിക്കാന്‍ കൊതിക്കുന്ന ഒരു സമൂഹം ഇവിടെ ഇപ്പോഴും ബാക്കിയുണ്ടെന്ന കാര്യം നമ്മുടെ പല പ്രസാധകരും തിരിച്ചറിഞ്ഞു. അവര്‍ സാംസ്കാരിക^സാഹിത്യ പ്രസിദ്ധീകരണങ്ങളിലേക്ക് ആ പഴയ മഞ്ഞഭാഷയെ തിരിച്ചുവിളിച്ചു. നന്നായി ലേഔട്ട് ചെയ്ത് ബുദ്ധിജീവി മുഖംമൂടിയിട്ട് സാംസ്കാരിക പ്രസിദ്ധീകരണമെന്ന ലേബലില്‍ കുറഞ്ഞ വിലയ്ക്ക് എല്ലാ കടകളിലും മഞ്ഞസാഹിത്യമെത്തി. വ്യഭിചാരത്തിന്റെ അനുഭവകഥകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടാവുകയും അവ പലപ്പോഴും മുഖ്യധാരാ വാരികകളുടെ കവര്‍സ്റ്റോറി ആവുകയും ചെയ്തു.