ജസ്റ്റിസ് ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ : നീതിയുടെ വിശ്വസ്തശബ്ദം

0
നീതിയുടെ വിശ്വസ്ത ശബ്ദം നിലച്ചു. മലയാളത്തിന്‍റെ ആദരണീയനായ   നിയമജ്ഞനും, സാമൂഹികോദ്ധാരണം മാത്രം കാംക്ഷിച്ച തത്ത്വജ്ഞാനിയും, ദാര്‍ശനികനും, ഭരണ തന്ത്രജ്ഞനും, നൂറില്‍  ഏറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും, പരിസ്ഥിതി പ്രവര്‍ത്തകനും എല്ലാത്തിലും ഉപരി ഒരു കറതീര്‍ന്ന മനുഷ്യ സ്നേഹിയും ആയിരുന്നു ജസ്റ്റിസ്  ശ്രീ വി ആര്‍ കൃഷ്ണയ്യര്‍.
ഇന്നലെ പകല്‍ മൂന്നരക്ക് കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ ആയിരുന്നു അന്ത്യം. നൂറിന്റെ നിറവില്‍ ആയിരുന്നു നിയമലോകത്തെ കേരളത്തിന്റെ ഈ സൂര്യ തേജസ്സ്.
സ്വതന്ത്ര കേരളത്തിന്റെ ആദ്യ നിയമമന്ത്രി പദം അലങ്കരിച്ച ശ്രീ. വൈദ്യനാഥപുരം രാമയ്യര്‍  കൃഷ്ണയ്യര്‍, കേരളത്തിലെ സാമൂഹിക ചലനങ്ങളില്‍ അഭിപ്രായത്തിന്റെ അന്തിമ വാക്കായിരുന്നു പലപ്പോഴും. 
പാലക്കാട് വൈദ്യനാഥപുരത്ത് വി വി രാമയ്യരുടേയും നാരായണി അമ്മാളിന്‍റെയും മകനായി 1915  നവംബര്‍ 15 ജനിച്ചു. പാലക്കാട് വിക്ടോറിയയില്‍ ഇന്റര്‍മീഡിയേറ്റ്‌  ,അണ്ണാമല യൂണിവേര്സിറ്റിയില്‍ നിന്ന് ബി എ. നിയമ പഠനം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന്.
കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണത്തിന് വിധേയമാക്കുന്ന വ്യവസ്ഥക്ക് എതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ ഏകി ഇടതുപക്ഷകാരനായി, കമ്മ്യുണിസ്റ്റ്കാരെ സഹായിച്ചു എന്നാ പേരില്‍ ജയില്‍ ആയി.  1952 ല്‍ കൂത്ത്പറമ്പില്‍ നിന്ന് മദ്രാസ്‌ നിയമ സഭയില്‍ എത്തി. 1957 ല്‍ ഇ എം എസ് മന്ത്രി സഭയില്‍ മന്ത്രിയായി. 1968 ല്‍ ജഡ്ജി ആയി  1973 ല്‍  സുപ്രിം കോടതി ജഡ്ജിയായി നിയമിതനായി.
 വാണ്ടറിംഗ് ഇന്‍ മെനി വേള്‍ഡ്സ് രചിച്ച ഈ  നിയമജ്ഞന്‍ സഞ്ചരിക്കാത്ത വഴികള്‍ വിരളം. മൂന്ന്‍ ഡോക്ടറേറ്റ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ശ്രീ വി ആര്‍ കൃഷ്ണയ്യരേ തേടി എത്തിയിട്ടുണ്ട് 
1987 ല്‍ രാഷ്‌ട്രപതി തിരെഞ്ഞെടുപ്പില്‍ വരെ എത്തിയ വ്യക്തിത്വം ഇന്ത്യയിലെ എല്ലാ ഉന്നതരുടെയും ആരാദ്യനായ സുഹൃത്ത് ആയിരുന്നു.   1999  ല്‍ രാഷ്ട്രം പത്മ വിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ഒരു പുരുഷായുസ്സ് മുഴുവന്‍ ജിവിതത്തിന്റെ എല്ലാ നന്മയും നിറച്ച ജീവിത മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ച വച്ചാണ് ജസ്റ്റിസ്  ശ്രീ വി ആര്‍ കൃഷ്ണയ്യര്‍  അരങ്ങു ഒഴിഞ്ഞത്. നിയമവും ജീവിതവും സാമൂഹിക ഉദ്ധാരണത്തിന് വേണ്ടി ഉപയോഗിക്കണം എന്ന് കാട്ടി തന്ന മഹാനുഭാവന്‍, ഇടതും വലതും ചേര്‍ന്ന വഴിത്താരകളില്‍ സാധാരണകാരന്‍റെ ജീവന്‍ നേട്ടമാണ് വേണ്ടത് എന്ന് കാട്ടി തന്ന നല്ല മനസ്സിന് ഇനി കേരളം ഓര്‍മ്മ പൂക്കള്‍ കൊണ്ട് ആധരാഞ്ജലി അര്‍പ്പിക്കും.
സുനില്‍ ബത്ര കേസുമായി ബന്ധപ്പെട്ട് ജയിലില്‍  മെച്ചപെട്ട സാഹചര്യം നല്‍കാനും, ജയില്‍ പീഡനം കുറയ്ക്കാനും വേണ്ട നടപടിയിലേക്ക് നയിച്ച വിധി പ്രസ്താവന നിയമ ചരിത്രത്തിലെ നാഴിക കല്ലായി. ഇന്ദിരാഗാന്ധി യുടെ ഇലക്‌ഷനുമായി ബന്ധപ്പെട്ട വിധിയും പ്രധാനമാണ്. ക്രിമിനല്‍ നിയമത്തിനു കൂടുതല്‍ മാനുഷിക പരിഗണന നല്കാന്‍ ജസ്റ്റിസ്  ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞു.
സുപ്രീം കോടതി ജഡ്ജ് എന്ന നിലയില്‍ ജയിലിലെ അവസ്ഥകള്‍, പരിസ്ഥിതി, സ്ത്രീ ജീവിതം, കുഞ്ഞുങ്ങള്‍, പീഡിതര്‍, നിരക്ഷരര്‍, നിരാലംബാര്‍ എന്നിവര്‍ക്കായി ഒട്ടേറെ നിയമ സഹായങ്ങള്‍, നല്‍കാന്‍ ജസ്റ്റിസ്  ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞു.
കടവന്ത്ര രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്റ്റെടിയത്തില്‍  പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് ആറിനു രവിപുരം ശ്മശാനത്തില്‍ പൂര്‍ണ്ണ ബഹുമതികളോടെ സംസ്കാരം നടക്കും.
പ്രധാനമന്ത്രി ഉള്‍പ്പെടെ ദേശത്തെ എല്ലാ മുതിര്‍ന്ന രാഷ്രീയ സാംസ്കാരിക നേതാക്കളും അദ്ധേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.