ഗള്‍ഫ്‌ രാജ്യങ്ങളില്‍ അതി ശൈത്യം

0

ഗള്‍ഫ്‌ രാജ്യങ്ങള്‍ അതിശൈത്യത്തിന്‍റെ പിടിയില്‍. സൗദി അറേബ്യക്കും  കുവൈറ്റിനും പിന്നാലെ യുഎഇ-ലും കഴിഞ്ഞ ദിവസം താപനില  മൈനസ് ഡിഗ്രി രേഖപെടുത്തി. റാസല്‍ഖൈമയിലെ ജയ്സ് പര്‍വതമേഖലയില്‍ മൈനസ് 0.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തണുത്ത കാറ്റ് ദുബായിലെ താപനില പതിനാലില്‍ എത്തിച്ചു .അല്‍ഐനില്‍ താപനില 11 ഡിഗ്രിയിലെത്തി. കൂടിയ താപനില 19 ഡിഗ്രി ആണ്.

ഇന്നലെ പുലര്‍ച്ചെ 12.15നാണ് ജയ്സ് മേഖലയില്‍ താപനില പൂജ്യത്തിനും താഴേക്കു പോയത്. പല സ്ഥലങ്ങളിലും വൈകുന്നേരങ്ങളില്‍ മൂന്നു ഡിഗ്രിയും രാത്രി 12 മണിക്കുശേഷം മൈനസിലുമാണ് താപനില.

വരും ദിവസങ്ങളില്‍ ഇതേ സ്ഥിതി തുടരാന്‍ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയില്‍ താപനില നാല് ഡിഗ്രി വരെ താഴാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന. കുവൈറ്റ്‌, സൗദി, റിയാദ് എന്നിടങ്ങളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കുറഞ്ഞ താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു .തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അതിശൈത്യം കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇത്തരം സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്.

ഒരാഴ്ചയായി തുടരുന്ന തണുത്ത കാറ്റില്‍ രാവിലെയും വൈകുന്നേരവും ദുബായില്‍ കടുംതണുപ്പ് ആണ് അനുഭവപ്പെടുന്നത്. അറേബ്യന്‍ ഗള്‍ഫിലുണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വടക്കുപടിഞ്ഞാറന്‍ കാറ്റാണു തണുപ്പിന് കാരണമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.