ഒമാനില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം നിരോധിച്ചു

0

ഒമാനില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചു. ഒമാനിലുള്ള റേഡിയോ സ്റ്റേഷനുകള്‍, ടെലിവിഷന്‍ ചാനലുകള്‍, ന്യൂസ് പേപ്പറുകള്‍, ഓണ്‍ലൈന്‍ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍  ഏതെങ്കിലും തരത്തിലുള്ള പുകയില ഉല്‍പന്നങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനാണ് വാര്‍ത്താവിതരണ മന്ത്രാലയം നിരോധനമെര്‍പ്പെടുത്തിയത്. പുകയിലനിയന്ത്രണം ലക്ഷ്യമിട്ടുള്ള ലോകാരോഗ്യസംഘടനയുടെ കര്‍മപദ്ധതിയില്‍ അംഗമാകുന്നതിന്റെ ഭാഗമായാണ് പരസ്യങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ്.

പുകവലിക്കാരിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗ്യമായി രാജ്യവ്യാപക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം വ്യക്താവ് അറിയിച്ചു. 49/84 ഉം 20/2005ഉം രാജകല്‍പ്പന പ്രകാരമുള്ള പ്രസ് ആന്‍ഡ് പബ്‌ളിക്കേഷന്‍ നിയമമനുസരിച്ച് വാര്‍ത്താവിതരണ മന്ത്രാലയം കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഒമാനിലെ ജനസംഖ്യയില്‍ ഓരോ 10 ലക്ഷം പേരിലും ഏതാണ്ട് 600ഓളം കാന്‍സര്‍രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. തെറ്റായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി, പുകവലി, മദ്യ ഉപയോഗം  എന്നിവ നിമിത്തം വരുംവര്‍ഷങ്ങളില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.