പ്രവാസികളുടെ യോഗ്യതാ പരീക്ഷക്ക് മൂന്ന് അവസരങ്ങള്‍: 500 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു

1

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷയ്ക്ക് ഓരോരുത്തർക്കും മൂന്ന് അവസരങ്ങൾ നൽകുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. മൂന്ന് തവണയും പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കില്ല. പുതുതായി നിയമിക്കുന്ന തൊഴിലാളികൾക്ക് അവരവരുടെ രാജ്യങ്ങളിൽ വച്ച് തന്നെയാണ് പരീക്ഷ നടത്തുക.

പുതിയ തൊഴിൽ വിസയിലെത്തുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കാനും നിലവിലുള്ളവർക്ക് വർക്ക് പെർമിറ്റ് പുതു ക്കാനും യോഗ്യതാ പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്. മൂന്നു തവണയും പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് വർക്ക് പെർമിറ്റ് അനുവദിക്കുകയോ വർക്ക് പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യില്ല.

വർക്ക് പെർമിറ്റ് ലഭിച്ചില്ലെങ്കിൽ റെസിഡൻറ് പെർമിറ്റ് (ഇഖാമ) ലഭിക്കില്ല. ഇതോടെ സൗദിയിൽ തങ്ങാൻ നിയമാനുസൃത അനുമതിയില്ലാതാവും. നിലവിൽ പ്രൊഫഷണൽ തൊഴിലാളികൾക്ക് സ്വമേധയാ യോഗ്യതാ പരീക്ഷ നടത്താനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

സൗദിയിൽ നിലവിലുള്ള തൊഴിലാളികൾക്ക് അടുത്ത ജൂലൈ മാസം മുതലാണ് തൊഴിൽ നൈപുണ്യ പരീക്ഷ ആരംഭിക്കുന്നതെങ്കിലും, പദ്ധതിയുടെ ആദ്യ ഘട്ടമായി പ്ലംബിംഗ് ഇലക്ട്രിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇതിനോടകം തന്നെ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന പതിനാലോളം സൈറ്റുകൾ വഴി സ്വമേധയാ യോഗ്യത പരീക്ഷക്ക് ഹാജരാകാം.

ജൂലൈ മാസം മുതൽ വൻകിട കമ്പനികളിലെ തൊഴിലാളികൾക്കും യോഗ്യത പരീക്ഷ നിർബന്ധമാകും. വലിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഗസ്റ്റ് മുതലും, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ മുതലുമാണ് പരീക്ഷ. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെ, തൊഴിലാളികളുടെ എണ്ണമനുസരിച്ച് രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് പരീക്ഷ നടത്തുക. തങ്ങളുടെ വിദേശികളായ പ്രൊഫഷണൽ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് 500 ലേറെ സ്ഥാപനങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.