എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

1

 ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍-ഷാര്‍ജ പ്രതിദിന സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. കെ. ശ്യാംസുന്ദര്‍ ദുബായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി-കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. അബുദാബിയിലേക്ക് തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും രണ്ടു പുതിയ സര്‍വീസുകളാണ് തുടങ്ങുന്നത്. ഇതിനു പുറമെ മസ്‌കറ്റിലേക്കും ബഹ്റൈന്‍ വഴി കുവൈത്തിലേക്കും കണ്ണൂരില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങും.

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂരില്‍നിന്ന് വൈകീട്ട് 5.35-ന് പുറപ്പെടുന്ന വിമാനം രാത്രി 7.50-ന് മസ്‌കറ്റില്‍ എത്തും. മസ്‌കറ്റില്‍നിന്ന് രാത്രി 8.50-ന് പുറപ്പെട്ട് അടുത്തദിനം പുലര്‍ച്ചെ 2.05-ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിനും ദോഹയ്ക്കുമിടയില്‍ നിലവിലുള്ള സര്‍വീസ് ആഴ്ചയില്‍ അഞ്ചായി ഉയര്‍ത്തും. കോഴിക്കോട്-റിയാദ് മേഖലയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും.

ഷാര്‍ജയില്‍നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് അടുത്തമാസം 16 മുതല്‍ വിമാനസര്‍വീസ് ആരംഭിക്കും. തുടക്കത്തില്‍ തിങ്കള്‍, ശനി ദിവസങ്ങളിലാവും സര്‍വീസ്. വൈകിട്ട് 7.35-ന് ഷാര്‍ജയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.45-ന് സൂറത്തില്‍ എത്തും. സൂറത്തില്‍നിന്ന് രാത്രി 12.30-ന് പുറപ്പെട്ട് 2.15-ന് ഷാര്‍ജയിലെത്തും. മാര്‍ച്ച് 31-നുശേഷം ഇതു നാലുവീതം സര്‍വീസാക്കും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാവും ഇത്.