

ബാലുമഹേന്ദ്രയുടെ ‘യാത്ര’യും പത്മരാജന്റെ ‘അപര’നും കണ്ട ഒരു പ്രേക്ഷകർക്കും മറക്കാൻ സാധിക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. 1985 ലും 1988 ലുമായി റിലീസായ ഈ രണ്ടു സിനിമകളിലെ രണ്ടു കഥാപാത്രങ്ങളും രണ്ടു കഥാപശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവർ രണ്ടു പേർക്കും ജീവിതത്തിന്റെ ഒരു പ്രത്യേക കോണിൽ വച്ച് നേരിടേണ്ടി വന്ന ഒരു പൊതു സമസ്യയായിരുന്നു അവരുടെ അതേ രൂപസാദൃശ്യമുള്ള അപരൻ. പ്രശ്നക്കാരനായ ഈ അപരൻ ഒരിടത്തു പോലും ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുകയോ അവരുടെ പേരിൽ ഒരു ആൾമാറാട്ടത്തിനു മുതിരുകയോ ചെയ്യുന്നില്ലെങ്കിലും അപരന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായി മാറുകയാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. അപരൻ കാരണം സ്വന്തം വ്യക്തിത്വം ഇരുളിലാകുകയും ജീവിതം കൈ വിട്ടു പോകുകയും ചെയ്ത രണ്ടു നിരപരാധികൾ. ആ തലത്തിൽ നോക്കുമ്പോൾ ഒരാളെ പോലെ ലോകത്ത് ഒരുപാട് പേരുണ്ടാകാം എന്ന സരസമായ നാട്ടു വർത്തമാനം കേട്ട് ശീലിച്ച ഒരു സമൂഹത്തോട്, ഒരാളെ പോലെ വെറും ഒരാൾ മാത്രമുണ്ടായാൽ തന്നെ വ്യക്തിജീവിതങ്ങൾ സങ്കീർണ്ണവും ദുരന്തപര്യവസായിയുമാകാൻ സാധ്യതയുണ്ട് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ രണ്ടു സിനിമകൾ ചെയ്യുന്നത്. ജീവിത യാത്രയിൽ ഒരിക്കൽ പോലും കണ്ടു മുട്ടിയിട്ടില്ലാത്ത ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതങ്ങൾ ഒരേ കാലത്ത് രണ്ടിടങ്ങളിലായി സമാന്തരമായി സംഭവിക്കുന്ന ഒന്നാണെന്ന് കരുതിക്കൊണ്ടുള്ള ഒരു ആസ്വാദന സാധ്യത തെളിയുന്നതും അവിടെയാണ്. കാലങ്ങൾക്കിപ്പുറം ‘യാത്ര’യും ‘അപരനും അങ്ങിനെ ചിലത് കൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.
ഉണ്ണികൃഷ്ണൻ അനാഥത്വം നീന്തിക്കയറി ജീവിതം പടുത്തു കെട്ടിയവനാണെങ്കിൽ വിശ്വനാഥൻ അതിനു നേരെ വിപരീതമാണ്. അയാൾക്ക് അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്ന ഒരു നല്ല കുടുംബ പശ്ചാത്തലമുണ്ടെങ്കിലും സ്വയം പര്യാപ്തനല്ല. സ്വന്തം കാലിൽ നിൽക്കാനൊരു ജോലിക്ക് വേണ്ടി അയാൾ നഗരത്തിലേക്ക് ഇന്റർവ്യൂവിനായി പോകുമ്പോൾ വനം ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻ എല്ലാവരും പോകാൻ മടിക്കുന്ന അരുണഗിരിയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി വരുകയാണ് . തികച്ചും ഉൾവലിഞ്ഞ ആ വനഗ്രാമത്തിലെ ഏകാന്തതയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ മോചിപ്പിക്കുന്നത് തുളസിയാണ്. കൃഷ്ണ പ്രതിഷ്‌ഠക്ക് മുന്നിൽ നിന്നു കൊണ്ട് ഒരേ സമയം പരാതി പറഞ്ഞും പരിഭവപ്പെട്ടും കൃഷ്ണനെ ഭീഷണിപ്പെടുത്തിയുമൊക്കെ സംസാരിക്കുന്ന തുളസിയെ പരിചയപ്പെടുന്നത് മുതലാണ് ഉണ്ണിക്കൃഷ്ണൻ തന്റെ ഒറ്റയാൻ ജീവിതത്തിലെ മടുപ്പുകളെ അവസാനിപ്പിക്കുന്നത് പോലും. തുളസിയുടെ അച്ഛനുമായി വിവാഹത്തെ കുറിച്ചൊരു ധാരണയുണ്ടാക്കിയ ശേഷം അയാൾ തന്റെ ആത്മാർത്ഥ സുഹൃത്ത് ബാലനെ നേരിട്ട് കാണാൻ പോകുകയാണ്. വിശ്വനാഥനാകട്ടെ സ്വന്തമായൊരു ജോലിയെന്ന സ്വപ്നവുമായി നഗരത്തിലേക്കും പോയി കൊണ്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്.
ആത്മാർത്ഥ സുഹൃത്ത് ബാലന്റെ വിയോഗ വാർത്തയിൽ ദുഃഖിതനായി അരുണഗിരിയിലേക്ക് തിരിച്ചു പോകുന്ന വഴിക്കാണ് ഉണ്ണിക്കൃഷ്ണനെ അരവിന്ദാക്ഷനെന്ന വ്യാജേന പോലീസ് പിടിക്കുന്നത്. അതേ സമയം ഇന്റർവ്യൂനിടയിൽ പുറത്തിങ്ങിയ വിശ്വനാഥനെ പോലീസ് കൊണ്ട് പോകുന്നതാകട്ടെ ഉത്തമന്റെ പേരിലുമാണ്. ഒരേ പോലീസ് ജീപ്പിൽ മുഖാമുഖം നോക്കാതെ മനസ്സ് കൊണ്ട് ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു അവർ. പോലീസ് സേനയെ ഇത്ര മാത്രം അസ്വസ്ഥമാക്കിയ രണ്ടു പേർ ഇനി വേറെയുണ്ടാകില്ല എന്ന മട്ടിലാണ് വഴി നീളെ അരവിന്ദാക്ഷനെയും ഉത്തമനെയും കുറിച്ച് പോലീസുകാർ പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു മുൻപ് പല തവണയും പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടവരും കൂടിയാണ് കക്ഷികൾ എന്നത് കൊണ്ട് തന്നെ അവരുടെ യാതൊരു വിധേനയുമുള്ള വിശദീകരണങ്ങൾക്കും ചെവി കൊടുക്കാൻ പോലീസുകാർ തയ്യാറായില്ല. അരവിന്ദാക്ഷനും ഉത്തമനും തങ്ങളുടെ അപരന്മാരാണെന്ന് പോലീസിനെ ബോധിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ണിക്കൃഷ്ണനു പോലീസുകാരിൽ നിന്ന് കഠിന പീഡനങ്ങൾ പോലും ഏറ്റു വാങ്ങേണ്ടി വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു.
പോലീസ് സ്റ്റേഷനിൽ വച്ചു അവിടത്തെ എസ് ഐ തന്റെ പഴയ സുഹൃത്ത് ജോർജ്ജ് കുട്ടിയാണ് എന്ന് മനസ്സിലാക്കുന്ന വിശ്വനാഥന് തൽക്കാലം മറ്റു കുരുക്കുകളിൽ പെട്ട് ജയിലിൽ കിടക്കേണ്ടി വന്നില്ല. വിശ്വനാഥനെ വിശ്വസിക്കാൻ ആ സാഹചര്യത്തിൽ ഒരു സുഹൃത്തെങ്കിലും ഉണ്ടായി എന്നത് അയാളുടെ വലിയൊരു ഭാഗ്യവുമായിരുന്നു. പക്ഷേ ഉണ്ണിക്കൃഷ്ണന്റെ അവസ്ഥ അതായിരുന്നില്ല. ജോർജ്ജ്‌കുട്ടിയുടെ കൂടെ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി പോകുന്ന വിശ്വനാഥനെ അയാൾ നിർനിമേഷനായി നോക്കി നിന്നു. താൻ പറയുന്ന സത്യം വിശ്വസിക്കാനോ, തന്നെ സഹായിക്കാനോ ഇനിയൊരാൾ വരില്ലെന്ന് മനസ്സിലാക്കിയ ഉണ്ണിക്കൃഷ്ണൻ പിന്നീട് പോലീസുകാരോട് ഏറ്റുമുട്ടുകയും ഓടി രക്ഷപ്പെടാനും ശ്രമിക്കുകയാണ്. അബദ്ധവശാൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്യുന്നു. ഉണ്ണികൃഷ്ണന്റെ തുടർന്നുള്ള ജീവിതം ഒരു ജീവപര്യന്തം ശിക്ഷയുടെ രൂപത്തിൽ ജയിലിൽ തുടങ്ങുകയാണ്.
അരവിന്ദാക്ഷൻ എന്ന തന്റെ അപരൻ ചെയ്ത കുറ്റങ്ങളുടെയല്ല മറിച്ച് താൻ തന്നെ ചെയ്ത കൊലപതാകത്തിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന നിലയിലേക്ക് പൊരുത്തപ്പെട്ടു കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ജയിലിനകത്തെ ജീവിതം. തുളസിയെ കുറിച്ചുള്ള ഓർമ്മകളിൽ ഒരേ സമയം അയാൾ ആശ്വസിക്കുകയും വേദനിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിലൊരിക്കലും തന്റെ അപരനാര് എന്ന ചിന്ത അയാളെ അലട്ടിയില്ല. ഇവിടെയാണ് വിശ്വനാഥൻ വ്യത്യസ്തനാകുന്നത്. തന്നെ പോലെ രൂപഭാവമുള്ള ഒരുത്തൻ ആ നഗരത്തിലുണ്ടെന്നും അയാൾ പോലീസിന്റെ നോട്ടപ്പുള്ളി ആണെന്നുമൊക്കെ വിശദമായി ജോർജ്ജ് കുട്ടിയിൽ നിന്ന് കേട്ടറിയുന്നത് മുതൽ വിശ്വനാഥന്റെയുള്ളിലേക്ക് അപരൻ ഒരു ഒഴിയാബാധ പോലെ കുടിയേറുകയാണ്. തൽക്കാലം ടൗണിൽ വച്ച് നടന്ന സംഭവങ്ങൾ വീട്ടിലറിയണ്ട എന്ന് അയാൾ തീരുമാനിച്ചുറപ്പിക്കുന്നുവെങ്കിലും പിന്നീടങ്ങോട്ട് അയാളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നുണ്ട് അപരൻ. തന്റെ നിഴലിലും പ്രതിബിംബത്തിലുമൊക്കെ അപരനെ വെറുപ്പോടെ നോക്കുന്ന വിശ്വനാഥനെ കാണാം സിനിമയിൽ. പെങ്ങൾക്ക് വന്ന ഒരു കല്ല്യാണലോചന മുടങ്ങുന്നതും സ്വന്തം വീട്ടിൽ പോലും താൻ അവിശ്വസിക്കപ്പെടുന്നതുമൊക്കെ തന്റെ അപരൻ കാരണമാണല്ലോ എന്ന ചിന്ത അയാളെ ക്ഷോഭിതനാക്കുന്നുണ്ടെങ്കിലും ആഗ്രഹിച്ച പോലൊരു ജോലി ഒത്തു വന്നപ്പോൾ അയാൾ എല്ലാം മറന്നു ജീവിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യാദൃശ്ചികമെന്നോണം അയാൾക്ക് തന്റെ അപരൻ വാഴുന്ന അതേ സിറ്റിയിലേക്ക് തന്നെ ജോലിക്ക് പോകേണ്ടി വരുന്നു.
വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. ഉണ്ണിക്കൃഷ്ണൻ ജയിൽ മോചിതനായി പുറത്തു വരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അയാളുടെ മനസ്സിൽ വീണ്ടും എവിടെയോ ഒരു പ്രതീക്ഷയുടെ തീ നാളം കത്താൻ തുടങ്ങുകയാണ്. ഒരിക്കൽ കൂടെ അയാൾ തുളസിക്ക് ഒരു കത്തെഴുതി. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ തുളസിക്ക് അനുവാദം നൽകിയ ആ പഴയ ഉണ്ണിക്കൃഷ്ണന്റെ മാനസികാവസ്ഥയിലല്ല അയാളിപ്പോൾ എഴുതുന്നത്. മൂന്നു ദിവസം കഴിഞ്ഞാൽ താൻ ജയിൽ മോചിതനാകും. ആ ദിവസം തുളസിയുടെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഏതെങ്കിലും വണ്ടിയിൽ താനുണ്ടായിരിക്കും. എന്നും തമ്മിൽ കണ്ടു മുട്ടാറുണ്ടായിരുന്ന ആ തണൽ മരത്തിനു മുന്നിലൂടെ വണ്ടി കടന്നു പോകുമ്പോൾ ആ കൃഷ്ണശിലയിലേക്ക് താൻ നോക്കും. തുളസി ഇന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെങ്കിൽ, ഇന്നും തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ ആ കൃഷ്ണ ശിലയുടെ മുന്നിൽ ഒരു വിളക്ക് കൊളുത്തി വെക്കണം. പ്രതീക്ഷയോടെ തന്നെയാണ് കത്തെഴുതി അവസാനിപ്പിക്കുന്നതെങ്കിലും യാഥാർഥ്യം മറ്റൊന്നെങ്കിൽ അതിനെ അംഗീകരിക്കാനും അയാൾ മനസ്സിനെ സജ്ജമാക്കി.
Originally Published in സിനിമാ വിചാരണ
ലേഖകന്‍റെ ബ്ലോഗ് ഇവിടെ വായിക്കാം