വിൻഡീസിനെ വീഴ്ത്തി സ്റ്റാർക്ക്; ഓസീസിന് തുടര്‍ച്ചയായ രണ്ടാം ജയം

0

നോട്ടിങ്ഹാം: ലോകകപ്പില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ. ഈ ലോകകപ്പില്‍ ഓസീസിന്റെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 288 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുക്കാനാണ് സാധിച്ചത്.

46 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. അര്‍ധ സെഞ്ചുറി നേടിയ ഷായ് ഹോപ്പ് (68), ജേസണ്‍ ഹോള്‍ഡര്‍ (51) എന്നിവര്‍ വിന്‍ഡീസിനായി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല.

ഷായ് ഹോപ്പ്, ജേസണ്‍ ഹോള്‍ഡര്‍ നിക്കോളാസ് പൂരന്‍ (40) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് അല്‍പം പ്രതീക്ഷയെങ്കിലും നല്‍കിയത്. എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്രിസ് ഗെയ്ല്‍ (21), എവിന്‍ ലൂയിസ് (1), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (21), ആന്ദ്രേ റസ്സല്‍ (15), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (16), ഷെല്‍ഡണ്‍ കോട്ട്‌റെല്‍ (1) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ആഷ്‌ലി നഴ്‌സ് (19), ഒഷാനെ തോമസ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസ് 49 ഓവറില്‍ 288 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.. തുടക്കം തകര്‍ന്ന ഓസീസിനെ 60 പന്തില്‍ നിന്ന് നാലു സിക്സും എട്ടു ബൗണ്ടറിയുമടക്കം 92 റണ്‍സെടുത്ത നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ ട്വന്റി 20 സ്‌റ്റൈല്‍ ഇന്നിങ്സാണ് രക്ഷിച്ചത്. 103 പന്തില്‍ ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. കോള്‍ട്ടര്‍ നൈല്‍ എട്ട് ഫോറും നാല് സിക്‌സും നേടി. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി 45 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു.

ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (13), ഗ്ലെന്‍ മാക്‌സവെല്‍ (0), മാര്‍കസ് സ്റ്റോയിനിസ് (19), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (8) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ആഡം സാംപ (0) പുറത്താവാതെ നിന്നു. ബ്രാത്‌വെയ്റ്റിന് പുറമെ ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ആന്ദ്രേ റസ്സല്‍, എന്നിവര്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഹോള്‍ഡര്‍ക്ക് ഒരു വിക്കറ്റുണ്ട്.