മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കൂടുതല്‍ കേന്ദ്രസേനകളെ വിന്യസിച്ചു

0

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനകളെ വിന്യസിച്ചു. 10 കമ്പനി സേനകളെയാണ് അധികമായി വിന്യസിച്ചത്. 900 സേനാംഗങ്ങളെയാണ് പുതിയതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഘം ഇംഫാലിലെത്തിയത്.

അതേസമയം ബിഷ്ണുപൂര്‍ – ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. കലാപത്തിനിടെ മണിപ്പൂരില്‍ കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ പൊലീസ് തിരിച്ചുപിടിക്കുന്നു.ഇരു വിഭാഗങ്ങളുടെ മേഖലകളില്‍ നിന്നായി 1195 ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

പോലീസില്‍ നിന്നും സേനയില്‍ നിന്നും കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പരിശോധനകള്‍ മണിപ്പൂര്‍ പൊലീസ് വ്യാപകമാക്കി. മെയ്‌തെയ് , കുക്കി മേഖലകളില്‍ പരിശോധന തുടരുകയാണ്.മെയ്‌തെയ് മേഖലയില്‍ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളുീ കുക്കി മേഖലകളില്‍ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും കണ്ടെടുത്തു.

ഇംഫാല്‍-വെസ്റ്റ് ജില്ലയിലെ ടൂപോക്പി പോലീസ് ഔട്ട്പോസ്റ്റില്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ചുരാചന്ദ്പൂര്‍ – ബിഷ്ണുപൂര്‍ മേഖലയില്‍ മെയ്‌തേയി – കുക്കി സംഘര്‍ഷത്തില്‍ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.സംഘര്‍ഷത്തില്‍ കുക്കി വിഭാഗത്തില്‍ പെട്ടവരാണ് ഒടുവില്‍ കൊല്ലപ്പെട്ടത്.കൂട്ട ശവസംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്.മേഖലയില്‍ സേനാവിന്യാസം ശക്തമായി തുടരുമ്പോഴും സംഘര്‍ഷങ്ങള്‍ക്ക് അയവില്ല.