യാത്രാവിലക്ക്: ഇഖാമയുള്ള പ്രവാസികൾ ശനിയാഴ്ച രാത്രിയ്ക്കകം സൗദിയിലേക്ക് മടങ്ങണം

0

റിയാദ്: ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇഖാമയുള്ള പ്രവാസികളും സൗദി പൗരന്മാരും ശനിയാഴ്ച രാത്രിക്കകം മടങ്ങിവരണമെന്ന് സൗദി അറേബ്യ അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് യാത്രാനിരോധന ഉത്തരവിറക്കിയത്.

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവയ്ക്കും യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കുമാണ് വ്യാഴാഴ്ച വിലക്ക് പ്രഖ്യാപിച്ചത്. ഈ അഞ്ച് രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാർക്കും സാധുതയുള്ള സൗദി തൊഴിൽ വിസ ഉള്ള വിദേശികൾക്കും രാജ്യത്തേക്ക് മടങ്ങിവരാൻ ആഭ്യന്തര മന്ത്രാലയം 72 മണിക്കൂർ സമയപരിധിയാണ് നിശ്ചയിച്ചത്. വ്യാഴാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച അർദ്ധരാത്രിവരെയാണ് സമയപരിധി.

താത്കാലിക യാത്രാനിരോധനം ഞായറാഴ്ച മുതൽ നടപ്പാകും. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച സർക്കുലർ വ്യാഴാഴ്ച ബന്ധപ്പെട്ട വിമാന കമ്പനികൾക്ക് നൽകി. ഇതനുസരിച്ച് സൗദിയിൽ നിന്ന് സ്വദേശികൾക്കും വിദേശികൾക്കും ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര നടത്താനുള്ള അനുമതി എടുത്തുകളഞ്ഞു. വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിലായി.

ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാർക്കും സൗദി ഇഖാമയുള്ള വിദേശികൾക്കും രാജ്യത്തേക്ക് മടങ്ങിവരാൻ 72 മണിക്കൂർ അഥവാ മൂന്നുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതായത് ശനിയാഴ്ച രാത്രിക്കുള്ളിൽ ആവശ്യമുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാം. അതുകഴിഞ്ഞാൽ പിന്നെ വരണമെങ്കിൽ നിരോധനം അവസാനിക്കണം. അനിശ്ചിത കാലത്തേക്കായതിനാൽ വിലക്ക് എന്ന് അവസാനിക്കുമെന്ന് ഉറപ്പില്ല.