സാമ്പത്തിക പ്രതിസന്ധി; 48 പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കി

0

ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയർ ഇന്ത്യ. കഴിഞ്ഞ വർഷം രാജിവയ്ക്കാൻ കത്ത് നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിൻവലിക്കുകയും ചെയ്ത പൈലറ്റുർക്കെതിരെയാണ് നടപടി.

കഴിഞ്ഞ 13ന് രാത്രി 10 മണിക്കാണ് എയർ ബസ് 320 വിമാനങ്ങൾ പറത്തുന്ന പൈലറ്റുർക്കെതിരെ നടപടിയെടുത്തത്. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവര്‍. രാജിക്കത്ത് പിന്‍വലിച്ച തീരുമാനം എയര്‍ ഇന്ത്യ അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ വളരെ പെട്ടെന്നാണ് ഇവരെ പുറത്താക്കാനുള്ള തീരുമാനം വന്നത്.

എന്നാൽ, കമ്പനി പൈലറ്റുമാർക്കെതിരെ പുറത്താക്കൽ നടപടി സ്വീകരിക്കുമ്പോൾ പലരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ഗുരുതരമായ കാര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുറത്താക്കൽ നടപടി അടിയന്തര പ്രാധാന്യത്തോടെ പ്രാബല്യത്തിലായെന്നാണ് എയർ ഇന്ത്യയുടെ വാദം.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങളും മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ സര്‍വീസുകള്‍ മാത്രമാണ്‌ എയര്‍ ഇന്ത്യ നടത്തുന്നത്.

അടുത്തിടെ എങ്ങും സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും പുറത്താക്കൽ നടപടിയ്ക്ക് വിശദീകരണമായി എയർ ഇന്ത്യ വ്യക്തമാക്കുന്നത്.

അതേസമയം, പുറത്താക്കൽ നടപടി നിയമ വുരുദ്ധമാണ്. സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്ന് കൊമേഷ്യൽ പൈലറ്റ് അസോസിയേഷൻ ആരോപിച്ചു. പുറത്താക്കൽ നടപടിയെ തുടർന്ന് വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് പൈലറ്റ് അസോസിയേഷന്റെ തീരുമാനം.