അർജന്റീന: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 60 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മറഡോണയ്ക്ക് ഈ മാസമാദ്യം ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്.

അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്ടനായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബാഴ്സലോണയ്ക്കും നാപ്പോളിക്കും വേണ്ടി ക്ലബ്ബ് ഫുട്ബോൾ കളിച്ചിരുന്ന മറഡോണ ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ.

ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.