കെവിന്‍ വധക്കേസ്: ചാക്കോയെ വെറുതേവിട്ടു; നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ

0

കോട്ടയം: കെവിൻ വധക്കേസിൽ പത്തു പ്രതികൾ കുറ്റക്കാരെന്ന് കോടതി. മുഖ്യപ്രതികളില്‍ ഒരാളായിരുന്ന നീനുവിന്റെ പിതാവ് ചാക്കോയെ കോടതി വെറുതെ വിട്ടു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ശനിയാഴ്ച കോടതി പ്രതികളുടെ ശിക്ഷ വിധിക്കും.

കുറ്റക്കാർക്കെതിരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തൽ ഉൾപ്പെടെയുള്ള പത്ത് വകുപ്പുകൾ നിലനിൽക്കും. ഓഗസ്റ്റ് 14ന് കെവിൻ വധക്കേസില്‍ വിധി പറയാനിരുന്ന കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്‍റെയും വിശദീകരണം കേട്ടിരുന്നു.

നീനുവിന്റെ സഹോദരൻ സാനു ചാക്കോ, നിയാസ് മോൻ (ചിന്നു), ഇഷാൻ ഇസ്മായിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജാദ്, എൻ.നിഷാദ്, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ടിറ്റു ജെറോം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

നീനുവിന്റെ പിതാവ് ചാക്കോ മുഖ്യസൂത്രധാരനായിട്ടും വെറുതെ വിട്ടത് ശരിയായില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെവിന്റെ പിതാവ് ജോസഫ് വ്യക്തമാക്കി.

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി ഇതോടെ കെവിൻ വധക്കേസ്. നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിൻ പറഞ്ഞിരുന്നുവെന്ന നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

2019 ഏപ്രില്‍ 24 ന് വിചാരണ ആരംഭിച്ച കേസിൽ 2019 ജൂലൈ 30 നാണ് വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ കേസിന്‍റെ ഭാഗമായി വിസ്തരിച്ചു. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. കെവിന്‍റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാൻ കോടതിയില്‍ എത്തിയിരുന്നില്ല.