ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി

1

റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രാജ്യം നടത്തിയ വലിയ പരിശ്രമങ്ങള്‍ വിജയിച്ചെന്നും എല്ലാവരും ആരോഗ്യസുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കുകയും വാക്‌സിന്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരികയും വേണമെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ മക്കയും മദീനയും സന്ദര്‍ശിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.

മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. സൗദി അറേബ്യയിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ പരമാവധി 30 മിനിറ്റായിരിക്കണമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും പള്ളി ഇമാമുകൾക്കും മതകാര്യ മന്ത്രാലയ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആൽ ശൈഖ് ഞായറാഴ്ച അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പടരാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പഠനം നടത്തുന്ന സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തറാവീഹ്, ഖിയാമുലൈൽ നമസ്‍കാരങ്ങൾ ഇശാഅ് നമസ്‍കാരം കഴിഞ്ഞയുടന്‍ നിര്‍വഹിക്കാനും നിർദേശമുണ്ട്​. ആളുകൾ പള്ളികളിൽ കൂടുതൽ സമയം നമസ്‍കാരവേളയിൽ കഴിയുന്നത്​ കൊവിഡ്​ വ്യാപനം കൂടാൻ ഇടയാക്കും​. പള്ളികളിലെ സമയം കുറക്കാനുള്ള തീരുമാനം കൊവിഡ്​ ബാധ കുറക്കാൻ സഹായിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ്​ ഇങ്ങനെയൊരു തീരുമാനമെടുത്തത്​. മുഴുവൻ പള്ളികളിലും പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചിരിക്കണം. പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകുമ്പോൾ പായകൾ (മുസല്ല) കൂടെ കരുതുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ പള്ളിയിലെ ഉദ്യോഗസ്ഥരോടും പ്രാർത്ഥനക്കെത്തുന്നവരോടും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.