ലീഗയുടെ മരണം കേരളത്തിനു സമ്മാനിക്കുന്നത് ചീത്തപേര് മാത്രം; ഇവിടെയുള്ളവര്‍ മനുഷ്യത്തം ഇല്ലാത്തവരെന്നു ലീഗയുടെ സഹോദരി

0

ഒരു മാസത്തോളമായി അവര്‍ ലീഗയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു.  ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ വന്നതായിരുന്നു അവള്‍. വിഷാദരോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷനേടാന്‍ ദൈവത്തിന്റെ നാട്ടിലേക്ക് ചികിത്സ തേടി എത്തുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗമാണ് എന്നവള്‍ കരുതിയിട്ടുണ്ടാകാം. പക്ഷെ ലീഗ മടങ്ങുന്നത് ചേതനയറ്റ, അഴുകിയുരുകിയ ഒരു മൃതദേഹമായാണ്. അവള്‍ക്കു വേണ്ടി ഇവടെ ആരും ഹര്‍ത്താല്‍ ആചരിച്ചില്ല, ആരും മെഴുകുതിരികള്‍ കൊളുത്തിയില്ല..ലിത്വേനിയയില്‍ നിന്നും വന്ന ലീഗ ഇനി ഒരോര്‍മ്മമാത്രമാണ്. ഒപ്പം കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഒരു കറുത്തപൊട്ടുമാണ് ലീഗ എന്ന വിദേശവനിതയുടെ മരണം.

ലീഗയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിക്കേണ്ട അവസ്ഥയാണ്‌ ലോകരാജ്യങ്ങള്‍ക്ക്.സ്ത്രീസുരക്ഷയ്ക്കും ടൂറിസത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നടന്ന വിദേശവനിതയുടെ തിരോധാനവും ഒരു മാസത്തിനിപ്പുറമുണ്ടായ ദുരൂഹമരണവും ഏറെ ചർച്ചയാവുകയാണ്. ഒരുമാസം മുന്‍പ് കാണാതായ ലീഗയുടെ മൃതദേഹം തല വേര്‍പെട്ട നിലയില്‍ കോവളത്ത് കണ്ടല്‍കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്. മയക്കുമരുന്ന് മാഫിയാകേന്ദ്രമായ ഇവിടെ എങ്ങനെ ലീഗ എത്തിയെന്നോ എങ്ങനെ കൊല്ലപെട്ടു എന്നോ ഇപ്പോഴും ഉത്തരമില്ല.

കഴിഞ്ഞ ദിവസം ലീഗയുടെ മരണം അറിഞ്ഞെത്തിയ ലിഗയുടെ സഹോദരി എലീസയും ഭർത്താവ് ആൻഡ്രൂ ജോനാഥനും പൊലീസിനെതിരേ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. ലീഗയെ കാണാതായ അന്ന് മുതല്‍ അവര്‍ പോലിസ് സ്റ്റേഷന്‍ കയറിയിറങ്ങുകയായിരുന്നു. അതില്‍ തൃപ്തി തോന്നാതെ സ്വന്തം നിലയ്ക്ക് അവര്‍ അന്വേഷണം നടത്തുകയായിരുന്നു ഇത്രകാലവും. ലീഗയുടെ ജഡം കണ്ടെത്തുമ്പോള്‍ അവര്‍ കാസര്‍കോട്‌ അന്വേഷണം നടത്തുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് തന്റെ സഹോദരിയുടെ ജീവനെടുത്തതെന്നും പറ്റുന്നത് പോലെ എല്ലാവരോട് കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നുമായിരുന്നു ലീഗയുടെ സഹോദരി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

ഒരു വിദേശ വനിതയെ ഒരു മാസത്തോളമായി കാണാതായിട്ടും പൊലീസിന് അവരെ കണ്ടെത്താൻ സാധിച്ചില്ല എന്നത് അന്താരാഷ്ട്ര തലത്തിൽ ഗൗരവതരമായ ചർച്ചകൾക്ക വഴിവച്ചിട്ടുണ്ട്. വിദേശ വിനോദസഞ്ചാരികൾക്കിടയിലും മരണം ഞെട്ടലുണ്ടാക്കി. പൊലീസിന്റെ നിസംഗത തന്നെയാണ് അവർക്കിടയിലെ പ്രധാന ചർച്ച. തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാലും കേരള പൊലീസിന്റെ നടപടി ഈ നിസംഗതയായിരിക്കുമെന്ന ചർച്ചകളും സജീവമാണ്. ഏറെ സഞ്ചാരികള്‍ എത്തുന്ന കോവളത്ത് നിന്നാണ് ലീഗയെ കാണാതെപോയതെന്നതും ചിന്തിക്കേണ്ട വിഷയമാണ്.വിഷാദരോഗത്തിനുള്ള ചികിത്സക്കുവേണ്ടി സഹോദരി എലീസിനൊപ്പം ഫെബ്രുവരി 21 നാണ് ലിഗ സ്‌ക്രോമാൻ എന്ന ലിത്വേനിയൻ യുവതി കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോടുള്ള ധർമ്മ എന്ന ആയുർവേദ കേന്ദ്രത്തിൽ വിഷാദരോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാർച്ച് 14 ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. ഇവിടെ വച്ചാണ് ലിഗയെ കാണാതാവുന്നത്.

കേരളത്തില്‍ ഉടനീളം പോസ്റ്ററുകള്‍ പതിപ്പിച്ച്ചും സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചും ലീഗയുടെ ബന്ധുക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയായിരുന്നു. അതിനിടയിലാണ് ലീഗയുടെ ജഡം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുന്നത്.