ഐഫോണിലും സൂപ്പര്‍കാറുകളിലുമുള്ള അറിവ് താങ്കള്‍ക്ക് സിനിമയിലുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്നു ചിത്രങ്ങളും ഇങ്ങനെയാവില്ലായിരുന്നു; മമ്മൂട്ടിക്കൊരു തുറന്ന കത്ത്

0

തുടര്‍ച്ചയായി മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെടുന്നതില്‍ മമ്മൂട്ടി ആരാധ്കര്‍ തീര്‍ത്തും നിരാശയിലാണ്. അതിനിടയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പരോളും  നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ നടന്‍ മമ്മൂട്ടിക്കുള്ള തുറന്ന കത്ത് പ്രസിദ്ധീകരി ച്ചിരിക്കുകയാണ് മൂവി സ്ട്രീറ്റ് സിനിമാ ഗ്രൂപ്പിന്റെ ഫെയ്‌സ്ബുക്ക് പേജ്. ഷെഫിന്‍ ജാഫര്‍ എന്നൊരാള്‍ എഴുതിയ പോസ്റ്റാണ് മൂവി സ്ട്രീറ്റ് അവരുടെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഷെഫിന്‍ഫെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ശ്രീ മമ്മൂട്ടിക്ക് ഒരു തുറന്ന കത്ത്.

എന്റെ ഏഴാം വയസ്സില്‍ ആണ് ഞാന്‍ താങ്കളെ ആദ്യമായി ‘ആയിരം നാവുള്ള അനന്ത’നിലൂടെ തിയേറ്ററില്‍ കാണുന്നത്. പഴയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്തു താങ്കളെ പുളകം കൊള്ളിക്കാനോ, തിരുത്താനോ അല്ല ഇതെഴുതുന്നത്. സിനിമയെന്ന കലാരൂപം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഐഫോണിലും സൂപ്പര്‍കാറുകളിലുമുള്ള അറിവ് താങ്കള്‍ക്ക് സിനിമയിലുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്നു ചിത്രങ്ങളും ഇങ്ങനെയാവില്ലായിരുന്നു. ഈ മൂന്നു ചിത്രങ്ങളും ഏതെങ്കിലും രീതിയില്‍ നല്ലതായിരുന്നു എന്ന് മമ്മൂട്ടി എന്ന കലാകാരന് നെഞ്ചില്‍ കൈ വെച്ചു പറയാമോ?

‘നിനക്കൊകെ വേണേല്‍ കണ്ടാല്‍ മതി’ എന്ന് പറയാന്‍ ആണെങ്കില്‍, ഒരപേക്ഷ ഉണ്ട്. താങ്കളുടെ ഫാന്‍സ് ന് വേണ്ടി താങ്കള്‍ ഹോം വീഡിയോ ഉണ്ടാക്കുക. താങ്കളെ കാണാന്‍ തിയേറ്ററില്‍ വരുന്ന ആരാധകര്‍ക്ക് വേണ്ടി, ഏതെങ്കിലും ഉത്സവപറമ്പിലോ, ഉറൂസ് നോ പള്ളിപെരുന്നാളിനോ സ്റ്റേജ് ഷോ വെക്കുക. ‘മലയാള സിനിമയുടെ അഭിമാനം ആണ്, അഹങ്കാരം ആണ് ‘-അതു പണ്ട്. ഇപ്പൊ ഒരോ വര്‍ഷവും പുതിയ പുതിയ അഭിമാനനടന്മാര്‍ വന്നുകൊണ്ടിരിക്കുന്നു, പുതിയ കാലഘട്ടത്തിലെ സിനിമകള്‍ വരുന്നു, ക്രിയാത്മകമായ പ്രൊമോഷന്‍ തന്ത്രങ്ങള്‍ വരുന്നു. മലയാള സിനിമയുടെ നവയുഗവിപ്ലവ കാലഘട്ടത്തില്‍ താങ്കള്‍ സിനിമയെ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍, രാജ്യങ്ങളുടെ മുന്നില്‍,കലാ ലോകത്തിനു മുന്നില്‍ പിന്നോട്ട് വലിക്കുക ആണ് ചെയുന്നത്.

പ്രേക്ഷകന്റെ വിമര്ശനാധികാരം കൊണ്ട് മാത്രമാണിത് എഴുതുന്നത്. താങ്കള്‍ സാമാന്യം നന്നായി ശരീരം സൂക്ഷിക്കുന്ന ആളാണ് അതിലപ്പുറം ഒന്നുമില്ല, അവതരികമാര്‍ മുഖസ്തുതി പറയുകയാണെന്ന് ഇനിയെങ്കിലും മനസിലാക്കുക തന്നെയുമല്ല അതും സിനിമയുടെ മേന്മയുമായി കാര്യമായ ബന്ധമില്ല. പുതുമ, കെട്ടുറപ്പുള്ള കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം,പുതിയ വിപണന തന്ത്രങ്ങള്‍ എന്നിവയാണ് ഒരു സിനിമയുടെ അടിസ്ഥാന കാര്യങ്ങള്‍ എന്ന് താങ്കളെ പോലെ ഒരു ഇതിഹാസകലാകാരനെ ഓര്‍മ്മിപ്പിക്കുന്നതില്‍ വേദനയുണ്ട്.

66 വയസ്സ് ഒരു പ്രായമേ അല്ല കാരണം യൗവനം കൊണ്ടല്ല ഒരാള്‍ സുന്ദരനാകുന്നത്, തന്റെ കര്‍മമണ്ഡലത്തില്‍ വിജയിച്ചു കൊണ്ടാണ് ഒരാള്‍ സുന്ദരനാകുന്നത്. രാജാവ് നഗ്‌നന്‍ ആണെന്ന് ഒരാളെങ്കിലും വിളിച്ചു പറയണമല്ലോ. പഴയ വിജയഫോര്‍മുലകള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പുതിയ വീഞ്ഞും പുതിയ കുപ്പിയും കൊണ്ടല്ലാതെ മുന്നോട്ട് പോക്ക് നടക്കില്ല.

താങ്കളുടെ പ്രതാപകാലഘട്ടത്തിലെ സിനിമകള്‍ മനസ്സിലിട്ടു ഇന്നും പുതിയ റിലീസ് ന് ആമോദം അഭിനയിച്ചു കൊണ്ട് നൃത്തമാടുന്ന ഫാന്‍സ് നെ കാണുമ്പോള്‍ അരിമാവ് കലക്കിയത് കുടിച്ച അശ്വത്ഥാമാവിനെയാണ് ഓര്‍മ വരുന്നത്. ‘വിജയിച്ചു വരിക’ എന്ന് എ൦ ടി . വാസുദേവന്‍ നായര്‍ താങ്കളോട് പറഞ്ഞത് ഒരു പ്രാര്‍ത്ഥനയായി മനസ്സില്‍ പറയുന്നു. മമ്മൂട്ടി എന്ന പഴയ ആ പോരാളി ഇപ്പോഴും താങ്കളുടെ ഉള്ളില്‍ ഉണ്ട് . തിരിച്ചു വരിക. എന്നെന്നും വിജയിച്ചു കൊണ്ടേയിരിക്കുക.

എന്ന് സസ്‌നേഹം ഇന്നലത്തെ മഴയിലെ ഒരു പ്രേക്ഷകന്‍.

(ഒപ്പ് )