ക്വലാലംപുര്‍: അജ്ഞാത രോഗത്തേ തുടര്‍ന്ന് മലേഷ്യയില്‍ 12 പേര്‍ മരിച്ചു. കെലാന്തന്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് രോഗം പടരുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ രോഗം എന്താണെന്നോ ഇതിന്റെ ഉറവിടം എവിടെനിന്നാണെന്നോ മലേഷ്യന്‍ ആരോഗ്യ അധികൃതര്‍ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗ്രാമത്തില്‍ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യന്‍ അധികൃതരുടെ തീരുമാനം.

14 പേരില്‍ രണ്ടുപേര്‍ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 12 പേരുടെ മരണത്തിന് കാരണമായ രോഗം ഏതാണെന്ന് കണ്ടെത്താന്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം.

12 പേരുടെ മരണത്തിനിടയാക്കിയ രോഗ ലക്ഷണങ്ങളോടെ 83 ആളുകളാണ് അജ്ഞാത രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 46 പേരുടെ നില അതീവ ഗുരുതരമാണ്.

സ്ഥലത്ത് നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കുടിവെള്ളം മലിനമായതാണ് അസുഖങ്ങള്‍ക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

ഇതേതുടര്‍ന്ന് ഖനനം നടത്തുന്ന കമ്പനി കുടിവെള്ളം മലിനമാക്കിയെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി വാന്‍ അസിയ വാന്‍ ഇസ്‌മൈല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.