മോശം നടനായതുകൊണ്ടായിരിക്കും അവരെന്നെ ക്ഷണികാത്തിരുന്നത്; എണ്‍പതിലെ താരക്കൂട്ടായ്മയിൽ നിന്ന് മാറ്റിനിർത്തിയതിനെക്കുറിച്ച് പ്രതാപ് പോത്തൻ

0

കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യൻ സിനിമയുടെ എൺപതുകളിൽ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങൾ നടൻ ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടിയത്. ക്ലാസ് ഒഫ് 80’സ് എന്നാണ് ഇത്തവണത്തെ പരിപാടിക്ക് ഇവർ നൽകിയ പേര്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ആയിരുന്നു ഇത്തവണത്തെ കളര്‍ തീം.
ഒത്തുകൂടലിന് തൊട്ടുപിന്നാലെ തന്നെ ക്ഷണിക്കാതിരുന്നതില്‍ സങ്കടം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കയാണ്. മോശം നടനും സംവിധായകനും ആയതിനാലാവാം അവര്‍ വിളിക്കാതിരുന്നതെന്നും തന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

‘എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനുമായതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ ഒത്തുകൂടലിന് എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായെന്ന് മാത്രം. ചിലര്‍ നമ്മെ ഇഷ്ടപ്പെടും, മറ്റു ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും.’ എന്നായിരുന്നു കുറിപ്പ്.

മോഹൻലാൽ, ജയറാം, ശോഭന, രേവതി, സുഹാസിനിയും മറ്റ് തെന്നിന്ത്യൻ താരങ്ങളായ രാധിക ശരത്കുമാർ, ചിരഞ്ജീവി, നാഗാർജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമൻ, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാൻ തുടങ്ങി നാൽപ്പതോളം താരങ്ങൾ ഈ വർഷത്തെ കൂട്ടായ്മക്ക് എത്തിച്ചേർന്നിരുന്നു.