ഖത്തര്‍ എയര്‍വേയ്‍സ് നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കുന്നു

1

ദോഹ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗിമായി പുനഃസ്ഥാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‍സ്. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളില്‍ നിന്ന് ഡിസംബര്‍ 12 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് അറിയിപ്പ്.

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗ്, കേപ്‍ടൌണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് 12 മുതല്‍ തുടങ്ങുന്നത്. ജൊഹന്നാസ്‍ബര്‍ഗില്‍ നിന്ന് ദിവസേന രണ്ട് സര്‍വീസുകളും കേപ്‍ടൌണില്‍ നിന്ന് ഒരു സര്‍വീസുമായിരിക്കും ദോഹയിലേക്ക് ഉണ്ടാവുക. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‍സ് നവംബര്‍ 27 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ദക്ഷിണാഫ്രിക്കക്ക് പുറമെ അംഗോള, സാംബിയ, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു അന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.