കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസ്

0

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷ അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറിയിരുന്നു. ഇതിലാണ് അനുമതി ലഭിച്ചത്. 

നിലവില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വിസുകളാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്കായി മാറ്റുക. ഇതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സര്‍വിസ് ആരംഭിക്കുക. ആദ്യഘട്ടങ്ങളില്‍ കരിപ്പൂരില്‍ നിന്ന് പകല്‍ മാത്രമാകും സര്‍വിസ്. സര്‍വിസ് ആരംഭിക്കാനായി ഏപ്രില്‍ നാലിന് സൗദിയ വിമാനത്താവള അതോറിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജൂലൈ നാലിനാണ് ഡി.ജി.സി.എക്ക് കൈമാറിയത്. വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട പഠനത്തിന് എയര്‍ ഇന്ത്യയുടെ ഉന്നതസംഘവും തിങ്കളാഴ്ചയെത്തിയിരുന്നു. വലിയ വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായി റണ്‍വേ നവീകരണ ജോലികളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു.