ഗായകന്‍ എം.എസ്. നസീം അന്തരിച്ചു

0

തിരുവനന്തപുരം: ഗായകന്‍ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 16 വർഷമായി ചികിൽസയിലായിരുന്നു. ഗാനമേളകളിലും ടെലിവിഷൻ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. ‘അനന്തവൃത്താന്തം’ എന്ന സിനിമയിൽ ഗാനമാലപിച്ചിട്ടുണ്ട്.

ഗുരുവും സംഗീത സംവിധായകനുമായ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കവേയാണ് നസീം അസുഖബാധിതനാകുന്നത്. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികള്‍ക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട്.

ദൂരദർശൻ, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്‌ക്കായി ആയിരത്തിൽപ്പരം ഗാനങ്ങൾ പാടിയിട്ടുണ്ട്. പാട്ടുകാരൻ എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം. ഗായകൻ, കോഓർഡിനേറ്റർ, പ്രോഗ്രാം കണ്ടക്ടർ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബം പൂർത്തിയാക്കിയത് നസീമാണ്.

സ്വരഭാരത് ട്രൂപ്പിലെ അംഗമെന്ന നിലയിൽ ഡൽഹി ദൂർദർശനുവേണ്ടി 18 ഭാഷകളിൽ പാടിയിട്ടുണ്ട്. നിരവധി നാടകങ്ങൾക്കും ടി.വി. പരമ്പരകൾക്കും ഡോക്യുമെന്ററികൾക്കു വേണ്ടിയും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. പ്രൊഫഷണൽ നാടക-സമിതികൾക്ക് വേണ്ടിയും അൻപതിലേറെ കാസറ്റുകൾക്കു വേണ്ടിയും പാടിയിട്ടുള്ള നസീം ‘മലയാള ഗസലുകൾ’ എന്ന ആദ്യ മലയാള ഗസൽ ആൽബവും പുറത്തിറക്കിയിട്ടുണ്ട്. സിനിമയിലെ പഴയ ഗാനങ്ങളുടെ കളക്ഷൻ ‘രാജ്‌മഹൽ’ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. ഗാനസ്‌മൃതി, ഹിറ്റ്‌സ് ഓഫ് എ.എം. രാജ എന്നീ കാസറ്റുകൾ നിർമ്മിച്ചു.

നാലുതവണ ഏറ്റവും മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ അവാർഡ്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാർഡ്, 1997-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് എന്നിവ നസീമിനെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതു മാത്രമാണ്. ഭാര്യ: ഷാഹിദ, മക്കൾ: നാദിയ, ഗീത്.