ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശി പൗരന്‍മാര്‍ അറസ്റ്റില്‍

0

ചെങ്ങന്നൂര്‍: തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ വിശാഖപട്ടണത്ത് പിടിയിലായി. ബംഗ്ലാദേശ് പൗരന്‍മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോൻ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. അടുക്കളയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിൻവാതിൽ ചാരിയ നിലയിലായിരുന്നു.

വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോർ റൂമിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര പൊലീസ് കണ്ടെടുത്തിരുന്നു.

ദമ്പതികളുടെ വീടിന് സമീപം താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ലബാലു, ജുവൽ എന്നിവരിലേക്ക് നീണ്ടത്.

കഴിഞ്ഞ ദിവസം ഇവർ ഇതേ വീട്ടിൽ ജോലിക്കെത്തിയിരുന്നു. കൊലപാതകശേഷം കാണാതായ ഇവർ സംസ്ഥാനം വിട്ടതായുള്ള ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവൽ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവർ ഇതേ വീട്ടിൽ ജോലിക്കെത്തിയിരുന്നു. കൊലപാതകശേഷം കാണാതായ ഇവർ സംസ്ഥാനം വിട്ടതായുള്ള നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യയിലെ ആര്‍പിഎഫ്, റെയില്‍വേ പൊലീസ് സ്റ്റേഷനുകളില്‍ പൊലീസ് വിവരം കൈമാറി. ഇരുവർക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിശാഖപട്ടണത്ത് വച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുന്ന കോറാമണ്ഡല്‍ എക്സ്പ്രസ്സില്‍ നിന്നും പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂരില്‍ തീവണ്ടി മാര്‍ഗ്ഗം ചെന്നൈയില്‍ എത്തിയ പ്രതികള്‍ അവിടെ നിന്നും ബംഗാളിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പേ പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായത് പൊലീസിന് നേട്ടമായി.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബിബു ചെറിയാന്‍, ബിന്ദു, പരേതയായ ബീന എന്നിവരാണ് ചെറിയാന്‍- ദമ്പതികളുടെ മക്കള്‍. മരുക്കള്‍: ഷൈനി, രഞ്ജിത്ത്. എല്ലാവരും വിദേശത്താണ്.