എച്ച്1 ബി വീസ വിലക്കി യുഎസ്; ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

0

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണവുമായി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എല്‍ വീസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. പുതിയ കുടിയേറ്റക്കാര്‍ക്ക് ‘ഗ്രീന്‍ കാര്‍ഡുകള്‍’ നല്‍കുന്നത് മരവിപ്പിക്കുകയും എച്ച് -1 ബി, എച്ച് -4 എച്ച്.1 ബി വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത്‌ അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കൻ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. . ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്.

നിരവധി വ്യവസായ സംരംഭങ്ങൾ, നിയമജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ എതിർപ്പ് മറികടന്നാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജൂൺ 24 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിരോധനം എന്നാൽ ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ അമേരിക്കയിലുള്ള കമ്പനികൾക്ക് ജോലിക്കായി നിയമിക്കാൻ അനുവദിക്കുന്ന നോൺ ഇമിഗ്രന്റ് വീസയാണ് എച്ച് 1ബി വീസ. എച്ച് 1ബി വീസയിൽ 5 ലക്ഷത്തോളം തൊഴിലാളികളാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഇതോടെ എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയിൽ രാജ്യത്തെത്തിയവർ പ്രതിസന്ധിയിലാകും. കഴിഞ്ഞ രണ്ട് മാസത്തിനിടെ 33 മില്യൺ അമേരിക്കൻ പൗരന്മാർക്കാണ് രാജ്യത്ത് ജോലി നഷ്ടമായത്.

ഏറ്റവും പ്രഗത്ഭരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനും അമേരിക്കക്കാരുടെ ജോലികള്‍ സംരക്ഷിക്കാനുമാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നയം പരിഷ്‌കരിക്കുന്നത്. പരിഷ്കാരങ്ങള്‍ അനുസരിച്ച്, എച്ച് -1 ബി പദ്ധതി ഏറ്റവും ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള അപേക്ഷകരെ പ്രവേശിപ്പിക്കുമെന്ന് ഉറപ്പാക്കുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അ‍ഞ്ചേകാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കൻ പൗരന്മാർക്കു ലഭിക്കും. കോവിഡ് വ്യാപനം മൂലം തിരിച്ചടി നേരിട്ട സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വീസ നിയന്ത്രണമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് വീസ നിയന്ത്രണം ഏർപ്പെടുത്തുന്നതായി പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. നീക്കത്തിനെതിരെ വ്യാപാര, വ്യവസായ വൃത്തങ്ങളിൽനിന്ന് എതിർപ്പുയരുന്നുണ്ട്.

‘അമേരിക്കന്‍ തൊഴിലാളികളെ മാറ്റി കുറഞ്ഞ ചെലവില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസിലെ തൊഴിലുടമകളെ അനുവദിച്ച പഴുതുകളും ട്രംപ് ഭരണകൂടം ഈ പരിഷ്‌കരണത്തിലൂടെ അടയ്ക്കും. പരിഷ്‌കാരങ്ങള്‍ അമേരിക്കന്‍ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ തൊഴിലാളികള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരാണെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്നാണ വൈറ്റ് ഹൗസിന്റെ വിശദീകരണം.

കോവിഡ് ബാധ മൂലം തകർച്ചയുടെ വക്കിലെത്തിയ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും അടക്കം പ്രതികരിച്ചത്. വിദഗ്ധ തൊഴിലാളികൾക്കാണ് എച്ച് 1ബി വീസകൾ അനുവദിക്കുക. മാനേജർമാരെയടക്കം അമേരിക്കയിലേക്കു സ്ഥലം മാറ്റാനാണ് എൽ‍ വീസ ഉപയോഗിക്കുന്നത്. ഇന്ത്യയിൽനിന്ന് ധാരാളം പേർ ഈ വീസയിൽ ജോലി ചെയ്യുന്നുണ്ട്‌. ഇന്‍ഫോസിസും ടിസിഎസും പോലെ അമേരിക്കയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇതോടെ അവിടെ ഇപ്പോഴുള്ള ഒഴിവുകളില്‍ തദ്ദേശീയരെ നിയമിക്കേണ്ടിവരും.