മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു കോടി രൂപ നേടി; യുവാവും പുതിയ കാമുകിയും പിടിയില്‍

0

ബംഗളൂരു:മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവും കാമുകിയും പിടിയിൽ. കോലാർ സിറ്റി സ്വദേശിയായ യുവതിയെയാണ് ഇവര്‍ വിരട്ടി പണം തട്ടിയത്. യുവതിയും ഭര്‍ത്താവും ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ ബിസിനസ് നടത്തി വരുകയാണ്. ഇവര്‍ക്ക് 8 വയസുള്ള മകനും ഉണ്ട്.

11 വര്‍ഷം മുമ്പ് യുവതിയും മഹേഷ് എന്ന വ്യക്തിയും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും വർഷങ്ങളോളം തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മഹേഷ് യുവതിക്ക് വാട്ട്സാപ്പിൽ സന്ദേശം അയയ്ക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും സൗഹൃദത്തിലായി. പിന്നിട് മഹേഷിന്റെ നിലവിലെ കാമുകിയാണെന്ന് പരിചയപ്പെടുത്തി അനുശ്രീ എന്ന ഒരു യുവതിയും ഇവർക്ക് മെസേജ് അയച്ചു. ഇതോടെ മൂന്ന് പേരും തമ്മിൽ സൗഹ‌ൃദത്തിലായി. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ തുടക്കം.

യുവതിയോട് തന്റെ കുറച്ചു ചിത്രങ്ങൾ അയച്ചു നൽകാൻ അനുശ്രീ ആവശ്യപ്പെട്ടു. ഇവർ ഇത് നൽകുകയും ചെയ്‌തു. തുടർന്ന് ആ ചിത്രങ്ങളും മഹേഷിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തി മോർഫ് ചെയ്‌ത ചിത്രങ്ങൾ കാണിച്ചാണ് അനുശ്രീ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്‌തത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചാൽ തന്റെ 11 വർഷത്തെ കുടുംബ ജീവിതം താറുമാറാകുമെന്ന് മനസിലാക്കിയ യുവതി പണം നൽകാൻ തയ്യാറാവുകയായിരുന്നു.

ഒരു വർഷത്തിനുള്ളിൽ 1.3 കോടി രൂപയാണ് യുവതി ഇവർക്ക് നൽകിയത്. എന്നാല്‍ അകൗണ്ടില്‍ നിന്നും തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവ് കാരണം യുവതിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് എത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ മഹേഷിനെയും അനുശ്രീയേയും പൊലീസ് അറസ്റ്റു ചെയ്‌തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ് എന്നാണ് ബംഗളൂരു പൊലീസ് അറിയിക്കുന്നത്.