ശരീരം പ്രദർശിപ്പിച്ച് വസ്ത്രധാരണം; യുവതിയെ വിമാനത്തിൽ കയറ്റില്ലെന്ന് എയർലൈൻസ് ജീവനക്കാർ

1

ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണവുമായി യാത്രചെയ്യാനെത്തിയ യുവതിയെ തടഞ്ഞ് എയര്‍ലൈന്‍സ് ജീവനക്കാര്‍. യുകെയിലെ ബിര്‍മിന്‍ഗാമില്‍ നിന്നും കാനറി അയലന്റിലേയ്ക്ക് യാത്രചെയ്യാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ കോണര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. തോമസ് കുക്ക് എയര്‍ലൈന്‍സ് ജീവനക്കാരാണ് യുവതിയെ യാത്രചെയ്യുന്നതില്‍ നിന്നും വിലക്കിയത്. മാര്‍ച്ച് 2 ഈ സംഭവം നടന്നത്.

സ്‌പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സുമാണ് എമിലി ധരിച്ചിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തിൽ കയറാനെത്തിയപ്പോഴാണ് ജീവനക്കാർ എമിലിയെ തടഞ്ഞു നിറുത്തി. വസ്ത്രം മാറ്റിയില്ലെങ്കിൽ യാത്രചെയ്യാൻ അനുവദിക്കില്ലെന്ന് എയർലൈൻ ജീവനക്കാർ കർശന നിർദ്ദേശം നൽകി. ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിൽ വസ്ത്രധാരണം നടത്തിയെന്നതാണ്‌ ജീവനക്കാരെ പ്രകോപിപ്പിച്ചത്. ശരീരം മറക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു എയർലൈൻസ് ജീവനക്കാരുടെ ആവശ്യം.

ഇത്തരം ലജ്ജാവഹമായ ഒരനുഭവം തനിക്കുണ്ടായിട്ടില്ലെന്ന് എമിലി പ്രതികരിച്ചു. ജീവനക്കാര്‍ തന്റെ വസ്ത്രധാരണത്തെ പഴിക്കുമ്പോള്‍ വിമാനത്തില്‍ പിന്നിലെ സീറ്റില്‍ ഇരുന്ന ഒരു പുരുഷന്‍ അര്‍ദ്ധ നഗ്നമായ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും അതില്‍ ജീവനക്കാര്‍ പരിഭവമില്ലായിരുന്നെന്നും എമിലി കുറ്റപ്പെടുത്തി. ജീവനക്കാരുടെ നടപടി സ്ത്രീ വിരുദ്ധമാണ്. തന്റെ വസ്ത്രധാരണത്തില്‍ സഹയാത്രക്കാര്‍ക്ക് ആര്‍ക്കും വിഷമമില്ലയിരുന്നെന്നും യുവതി പറഞ്ഞു.

പിന്നീട് യുവതിയുടെ സഹോദരന്‍ നല്‍കിയ ജാക്കറ്റ് ധരിച്ചശേഷമാണ് യുവതിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിച്ചത്. താന്‍ ജാക്കറ്റ് ധരിച്ചുവെന്ന് ഉറപ്പാകുന്നത് വരെ ജീവനക്കാര്‍ സമീപത്ത് തന്നെയുണ്ടായിരുന്നെന്നും എമിലി പറയുന്നു. എന്നാൽ സംഭവത്തിൽ ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയർലൈൻ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കമ്പനി ക്ഷമാപണവും നടത്തി.