ഇ-സിഗരറ്റ് ഉപയോഗിച്ച് ദുബായിലെ മാളുകളില്‍ പുകവലിച്ചാൽ

0

ദുബായിലെ മാളുകളില്‍ ഇ-സിഗരറ്റ് ഉപയോഗിച്ച് പുകവലിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ തീരുമാനിച്ചു. 2000 ദിര്‍ഹമാണ് പിഴയായി ഈടാക്കുക. ദുബായ് മുനസിപ്പാലിറ്റിയാണ് പിഴ ഈടാക്കുന്നത്. യുഎഇയിലെ ഫെഡറല്‍ നിയമത്തിന്‍ കീഴില്‍ ഇലക്ട്രോണിക് സിഗരറ്റ് വില്‍ക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ നിയമവിരുദ്ധമാണെന്ന് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ രധാ സല്‍മാന്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ, ഇലക്ട്രോണിക് സിഗരറ്റ് പുകവലി പൊതുസ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളകളിലും, മാളുകളുടെ പ്രവേശന കവാടങ്ങളിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട് സല്‍മാന്‍ അറിയിച്ചു. ഇ-സിഗരറ്റ് ഉപയോഗിച്ച്പുകവലിക്കുന്നവര്‍ 2,000 ദിര്‍ഹം പിഴ നല്‍കണം. ഇതും വീണ്ടും ആവര്‍ത്തിച്ചാല്‍ മാളുകളില്‍ ഉള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പോലീസിനെ സമീപിക്കാം. പുകയില ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ മുനിസിപ്പാലിറ്റി തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നുവെന്നും ഇ-സിഗരറ്റ് കണ്ടെത്തിയാല്‍ ഉടന്‍തന്നെ പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രോണിക് സിഗരറ്റ് വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് എതിരെ ഉടന്‍ നിയമ നടപടിയെടുക്കും.

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്ന 2009 ലെ തീരുമാന പ്രകാരം ഷോപ്പിംഗ് സെന്ററുകളുടെ ഹോട്ടലുകളിലും ഹോട്ടലുകളിലുള്ള ഇന്‍ഡോര്‍ മേഖലകളിലുമുള്ള ഇ-സിഗരറ്റ് പുകവലിയും നിരോധിച്ചിട്ടുണ്ട്. പുകയിലയുടെയും അതിന്റെ ഉല്‍പ്പന്നങ്ങളുടെയും എല്ലാ തരത്തിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ പരസ്യം എട്ടാം അനുച്ഛേദം പ്രകാരം തടഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യം നിലനിര്‍ത്താനും എമിറേറ്റിലെ ആരോഗ്യപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുമാണ്‌ ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.