രഞ്ജിത്ത്, കോണ്‍ഡം, ലാല്‍, സ്പിരിറ്റ്

0

പല റൌഡികളും പെട്ടെന്നൊരു ദിവസം ‘ദൈവവിളി’ കിട്ടി നന്നാവാറുണ്ട്. പിന്നെ നാട്ടുകാര്‍ക്കാണ് ശല്യം. ഇന്നലെവരെ കള്ളവാറ്റും കള്ളക്കമ്മട്ടവുമായി നടന്നവന്‍ കാണുന്നവരെയൊക്കെ ഉപദേശിക്കാന്‍ തുടങ്ങും. തനിക്കുണ്ടായ ദൈവവിളിയെക്കുറിച്ചും താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സൌഖ്യത്തെക്കുറിച്ചും കവലകളില്‍ മൈക്കുകെട്ടി പ്രസംഗിക്കും. ‘ഇവന്‍ നന്നാവേണ്ടിയിരുന്നില്ല, ഇപ്പോഴത്തെ ഉപദേശ ഉപദ്രവത്തെക്കാള്‍ ഭേദം പഴയ ഗുണ്ടാപ്പണി തന്നെയായിരുന്നു’വെന്ന് നാട്ടുകാര്‍ പറഞ്ഞുതുടങ്ങും.

പുരുഷ ഷോവനിസത്തിന്റെ വലിയ ഉല്‍സവവും ഉന്‍മാദവുമായി ഒരുപാട് സിനിമകളില്‍ മദ്യപാനത്തെ ആഘോഷിച്ച് മഹത്വവത്കരിച്ചിട്ടുള്ള രഞ്ജിത്ത് മലയാളിയെ നന്നാക്കാന്‍ നടത്തുന്ന പുതിയ ഉപദേശപ്രസംഗമാണ് ‘സ്പിരിറ്റ്’ എന്ന അദ്ദേഹത്തിന്റെ സിനിമ. ‘സിനിമ’ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു ഡോക്യുമെന്ററിയാണ്. ബാലവേല, വനസംരക്ഷണം എന്നിവയെക്കുറിച്ചൊക്കെ ഇടയ്ക്കിടെ ദൂരദര്‍ശനില്‍ വരുന്ന ചില പഴയ ഡോക്യുമെന്ററികള്‍ കണ്ടിട്ടില്ലേ. ഏതാണ്ട് അത്തരമൊരു ബോറടിപ്പിക്കല്‍ പരിപാടി. ‘വൈകിട്ടെന്താ പരിപാടി?’ എന്നൊക്കെ ചോദിച്ച് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെയൊക്കെ ‘ഹോട്ടാക്കിയിട്ടുള്ള’ അതേ ലാലേട്ടന്‍ അതേ സ്പിരിറ്റോടെ ഈ ഡോക്യുമെന്ററിയില്‍ മലയാളികളെ മദ്യത്തിനെതിരെ ഉദ്ബോധിപ്പിക്കുന്നു. അതാണ് ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ്!