ചില വധശിക്ഷാചിന്തകള്‍: അനിവാര്യമാകുന്ന തൂക്കുമരങ്ങള്‍!

0

ചില മരണങ്ങള്‍ എങ്കിലും ആഘോഷിക്കപ്പെടെണ്ടതുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെപോലും പീഡിപ്പിച്ചു കൊല്ലുകയും ആയിരക്കണക്കിന് നിരപരാധികളെ സഫോടനത്തിനു ഇരയാക്കുകയും ചെയ്യുന്ന നരാധമന്മാര്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ സന്തോഷിക്കുകയല്ലാതെ പിന്നെയന്താണ് ചെയ്യേണ്ടത്?  ഈ സന്തോഷത്തെ സാഡിസം ആയി വിലയിരുത്താന്‍ വരട്ടെ. ഇനിയും ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ ആ പാപജന്മം ജീവിച്ചിരിപ്പില്ലല്ലോ എന്ന ആശ്വാസമാവണം ഈ സന്തോഷത്തിനു പിന്നില്‍.

എന്താണ് മനുഷ്യസ്നേഹം?  വധശിക്ഷക്ക് വിധിക്കപ്പെടുന്ന കുറ്റവാളികളോട് മാത്രം കാണിക്കേണ്ട ഒന്നാണോ മനുഷ്യസ്നേഹം? ഇരകളോടും വേണ്ടേ മനുഷ്യസ്നേഹം?  പീഡിപ്പിക്കപ്പെടുന്ന പിഞ്ചുകുഞ്ഞിനോടില്ലാത്ത മനുഷ്യസ്നേഹം കുറ്റവാളിയോടു കാണിക്കാന്‍ ഉദ്ഘോഷിക്കുന്ന ഇതു സംസ്കാരം ആണുള്ളത്? ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അവയ്ക്ക് നേരെ ഒരു കോടി പുച്ഛം  വാരി വിതറാനേ യഥാര്‍ത്ഥ മനുഷ്യസ്നേഹികള്‍ക്ക് സാധിക്കൂ. തെരുവില്‍ സ്‌ഫോടനങ്ങളില്‍ ചിതറിത്തെറിച്ചു കിടക്കുന്ന ശവശരീരങ്ങളും രക്തവും മാംസവും കാണുമ്പോള്‍ ഞെട്ടാത്ത (കപട) മനുഷ്യസ്നേഹികള്‍ ഒരു കുറ്റവാളി തൂക്കിലേറ്റപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്നതെന്തിന്?  തന്‍റെതല്ലാത്ത തെറ്റ് കൊണ്ട് കൊല്ലപ്പെട്ടവരോടാണ് മനുഷ്യസ്നേഹം ഉണ്ടാകേണ്ടത്  അല്ലാതെ കുറ്റവാളികളോടല്ല എന്ന തിരിച്ചറിവാണ് മറ്റു പല ലക്ഷ്യങ്ങള്‍ക്കും വേണ്ടി വധശിക്ഷയെ എതിര്‍ക്കുന്ന (കപട) മനുഷ്യസ്നേഹികള്‍ക്ക്  ആദ്യം ഉണ്ടാകേണ്ടത്.
വധശിക്ഷ കൊണ്ട് ഒരു രാജ്യത്തെ കുറ്റകൃത്യങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കാം എന്നൊന്നും അന്ധമായ വാദങ്ങള്‍ നിരത്തുന്നില്ല. പക്ഷെ കാര്യമായ തോതില്‍ അവ കുറക്കാന്‍ സാധിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് സിംഗപ്പൂര്‍. സിംഗപ്പൂരില്‍ മയക്കുമരുന്നുമായി ബന്ധപെട്ട കുറ്റങ്ങള്‍ക്ക്‌ വധശിക്ഷ നല്‍കാറുണ്ട്. അതിന്‍റെ ഗുണഫലങ്ങള്‍ ഈ രാജ്യം അനുഭവിക്കുന്നുമുണ്ട്. മയക്കുമരുന്നിന്‍റെ കച്ചവടവും ഉപഭോഗവും ഇവിടെ ഏതാണ്ട് ശൂന്യമാണ് എന്ന് തന്നെ പറയാം. 2004 ലെ ആംനസ്റ്റി ഇന്റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ടിന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത് ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമായി അതിനെ ചൂണ്ടി കാണിച്ചുകൊണ്ടാണ്.

മുന്‍കാലങ്ങളില്‍ വധശിക്ഷ വിധിച്ച ചില ന്യായാധിപന്മാരുടെ 'തെറ്റ് പറ്റിപ്പോയി' എന്ന് തുടങ്ങിയ ചില പ്രസ്താവനകള്‍ ഉദ്ധരിച്ച് വധശിക്ഷയെ എതിര്‍ക്കുന്നവര്‍ വാദങ്ങള്‍ ഉന്നയിക്കുണ്ട്. പക്ഷെ ശരിതെറ്റുകളെക്കാള്‍ 'വിശ്വാസങ്ങള്‍' നാടുവാഴുന്ന, ഒരാളെ വധശിക്ഷക്ക്  വിധിച്ചു എന്നതിന്‍റെ പേരില് 'നരകഭയം' കുത്തിവെക്കുന്ന ഒരു സമൂഹത്തില്‍ ന്യായാധിപന്മാര്‍ ഇതില്‍ കൂടുതല്‍ പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല.

വധശിക്ഷാവിരോധികളുടെ മറ്റൊരുവാദം വികസനവും വിദ്യാഭ്യാസവും കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നു എന്നാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മാനവ വികസനസൂചിക (Human Development Index) ഉള്ള മൂന്നു സംസ്ഥാനങ്ങളും ഏറ്റവും കുറവുള്ള മൂന്നു സംസ്ഥാനങ്ങളും തമ്മില്‍,   'ഏഷ്യന്‍ സെന്റര്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ്'  റിപ്പോര്‍ട്ട്‌ പ്രകാരം 2001-2011  കാലഘട്ടത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണങ്ങള്‍ തമ്മില്‍ ഉള്ള താരതമ്യം കാണുക. മുകളില പറഞ്ഞ വാദം ശരി ആണെങ്കില്‍ വേറും 1.6 കോടി ജനങ്ങളും മികച്ച 0.75 വികസനസൂചികയും ഉള്ള ഡല്‍ഹിയില്‍ എങ്ങിനെയാണ് 2.5 കോടി ജനസംഖ്യയും വെറും 0.35 വികസനസൂചികയും ഉള്ള ഛത്തിസ്‌ഗഡിനേക്കാള്‍ നാല് ഇരട്ടിയോളം വധശിക്ഷാവിധികള്‍ ഉണ്ടാവുക?  സുപ്രീം കോടതിയിലെ വധശിക്ഷാവിധികള്‍ അതതു സംസ്ഥാനങ്ങളിലെ എണ്ണത്തിലെക്കാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. അത് പോലെ തന്നെ വെറും 3.3 കോടി ജനസംഖ്യയും 0.79 മാനവവികസനസൂചികയും ഉള്ള 90 ശതമാനത്തിനു മുകളില്‍ സാക്ഷരത ഉള്ള കേരളത്തില്‍ എന്തേ 4.1 കോടി ജനങ്ങളും വെറും 0.36 വികസനസൂചികയും ഉള്ള ഒഡിഷയുടെ അത്രയും തന്നെ വധശിക്ഷാ വിധികള്‍ വന്നത്?

മറ്റു പല ഘടകങ്ങളും വധശിക്ഷാവിധികളെ  സ്വാധീനിച്ചിട്ടുണ്ടായിരിക്കാം.  ഉയര്‍ന്ന ബൌദ്ധിക നിലവാരം കുറ്റകൃത്യങ്ങളില്‍ കുറവ് വരുത്തിയേക്കാം. പക്ഷെ ഈ കപട മനുഷ്യ സ്നേഹികള്‍ പറയുന്നത് പോലെ ജീവിതനിലവാരവും വിദ്യാഭ്യാസവും കുറ്റകൃത്യങ്ങളെ ഗണ്യമായി സ്വാധീനിക്കാന്‍ മാത്രമുള്ള ശക്തമായ ഒരു ഘടകമായി ഇന്ത്യയില്‍ ഇനിയും മാറിയിട്ടില്ല എന്ന് വേണം കരുതാന്‍. അതായത് ഉട്ടോപ്പിയന്‍ ആശയങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയാത്തിടത്തോളം കാലം വധശിക്ഷയും നിലനിന്നെ കഴിയൂ എന്ന് സാരം.
ജീവപര്യന്തം തടവിലിടുന്നതാണ് മറ്റൊരു പ്രതിവിധിയായി ഇവര്‍ വാദിക്കുന്നത്. ജയിലിനു പുറത്ത് ലക്ഷകണക്കിനാളുകള്‍ ജീവിതത്തിലെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ രാഷ്ട്രവികസനത്തിനും  പൊതു ജനനന്മയ്ക്കും ഉപയോഗിക്കേണ്ട ഖജനാവിലെ നികുതിപണം വധശിക്ഷക്കര്‍ഹരായ കൊടുംകുറ്റവാളികളെ തീറ്റിപോറ്റാന്‍ ഉപയോഗിക്കുന്നതിലെ യുക്തി സാധാരണക്കാരന് മനസ്സിലാക്കാന്‍ പ്രയാസമാണ്.

ഒരു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ജയിലിലേക്ക് മടങ്ങാന്‍ രണ്ടാമതും  കൊലനടത്തിയ അറുപതുകാരന് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു. ഈ കേസില്‍ കൊല ചെയ്യപ്പെട്ട ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും  ആര് നീതി നല്‍കും?  ഈ പ്രതി ഇനിയും പുറത്തിറങ്ങിയാല്‍ മൂന്നാമതൊരു  കൊല കൂടി നടത്തില്ലെന്നതിനു മനുഷ്യസ്നേഹികള്‍ക്ക് ഉറപ്പു നല്‍കാന്‍ കഴിയുമോ?  ഒരു കൂട്ടക്കൊല നടന്നാല്‍ തിരിഞ്ഞു നോക്കാത്ത എന്നാല്‍ കുറ്റവാളിക്ക് ശിക്ഷവിധിക്കുമ്പോള്‍ മാത്രം ആര്‍ത്തലറുന്ന ഈ  കപട മനുഷ്യസ്നേഹികളെ നാം തിരിച്ചറിയേണ്ടതുണ്ട്.  

ഒരു നിയമത്തിനും കുറ്റകൃത്യങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല എന്നത് ഒരു വസ്തുതയാണ്. എന്ന് കരുതി  വധശിക്ഷ ഒഴിവാക്കുന്നത് കുറ്റവാളികള്‍ക്ക് പ്രോത്സാഹനസമ്മാനം നല്‍കുന്നതിന് തുല്യമാകും.നീതിന്യായ വ്യവസ്ഥയിലെ പിഴവുകള്‍ കൊണ്ട് നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് തടയപ്പെടേണ്ടത് തന്നെ. പക്ഷെ അതിനു അവയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

മനുഷ്യമനസാക്ഷികളെ വിറങ്ങലിപ്പിക്കുന്ന കൊടുംക്രൂരതകള്‍ നടത്തിയ കുറ്റവാളികള്‍ക്ക് ലഭിക്കാവുന്ന ഒരു ചെറിയ ശിക്ഷ ആയിപ്പോകുന്നുവോ വധശിക്ഷ എന്ന സംശയവും നൂറുപേരെ കൊന്നവനും ഒരാളെ കൊന്നവനും ഒരു  വധശിക്ഷ മാത്രേമേ നല്‍കാന്‍ കഴിയൂ  എന്ന നിസ്സഹായതയും മാത്രമേ  ബാക്കി നില്‍ക്കുന്നുള്ളൂ. ഓരോ കൊടുംകുറ്റ വാളിക്കും ലഭിക്കുന്ന ഓരോ വധശിക്ഷയും ദൈവത്തിന്‍റെ കാവ്യനീതിയാണ്. കൂടുതല്‍ കുറ്റകൃത്യങ്ങളൊഴിവാക്കാന്‍ സമൂഹത്തിന് പാഠമായ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.