ചിക്കന്‍ വീണ് പൊള്ളലേറ്റു, എട്ട് വയസുകാരിക്ക് 6.5 കോടി നഷ്ടപരിഹാരവുമായി മക്ഡൊണാള്‍ഡ്സ്

0

ഫ്ലോറിഡ: ചിക്കന്‍ നഗ്ഗെറ്റ്സ് വീണ് പൊള്ളലേറ്റ എട്ട് വയസുകാരിക്ക് വന്‍ തുക നഷ്ടപരിഹാരവുമായി മക്ഡൊണാള്‍ഡ്സ്. ആറര കോടിയോളം രൂപയാണ് ഫ്ലോറിഡ സ്വദേശിയായ എട്ട് വയസുകാരിക്ക് പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖല നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അപകടകരമായ രീതിയില്‍ ചൂടുള്ള ഭക്ഷണം നല്‍കിയതിന് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചത്.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒലിവിയ എന്ന പെണ്‍കുട്ടിയ്ക്കാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയത്ത് നാല് വയസ് പ്രായമായിരുന്നു ഒലിവിയയ്ക്ക്. കാലില്‍ ചിക്കന്‍ നഗ്ഗെറ്റ്സ് വീണതിന് പിന്നാലെ പൊള്ളലേറ്റ് പാട് വീണിരുന്നു. മക്ഡോണാള്‍ഡ്സിലെ ഡ്രൈവ് ത്രൂവില്‍ നിന്ന് വാങ്ങിയ ഹാപ്പി മീല്‍ ബോക്സില്‍ നിന്നാണ് ചൂടേറിയ ചിക്കന്‍ കുട്ടിയ കാലില്‍ വീണത്. ശാരീകികമായും മാനസികമായും കുട്ടി കടന്നുപോയ വേദനയ്ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി വിശദമാക്കുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തേക്കായി മൂന്നരകോടി രൂപയും ഭാവിയിലേക്കായി മൂന്നര കോടി രൂപയുമാണ് മക്ഡൊണാള്‍ഡ്സ് നല്‍കേണ്ടത്. കുട്ടിയുടെ കാലിനേറ്റ പൊള്ളലടക്കമുള്ള ചിത്രം അഭിഭാഷകന്‍ കോടതിയുമായി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ജൂറിയുടെ തീരുമാനം. മൂന്ന് ആഴ്ചകള്‍ കൊണ്ട് ഉണങ്ങിയ മുറിവിന് ഇത്രയും തുക നഷ്ട പരിഹാരം നല്‍കാനാവില്ലെന്നായിരുന്നു മക്ഡൊണാള്‍ഡ്സ് വാദിച്ചത്.

തക്കാളിയുടെ വില കുത്തനെ കൂടിയതിന് പിന്നാലെ ദില്ലിയിലെ മക് ഡൊണാള്‍ഡ്സ് ഒരു നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിസന്ധി തങ്ങള്‍ക്ക് മറികടക്കാവുന്നതല്ല, അതിനാല്‍ തന്നെ ഒരറിയപ്പുണ്ടാകുന്നത് വരെ തക്കാളിയില്ലാതെ വിഭവങ്ങള്‍ നല്‍കാനാണ് തീരുമാനം. എത്രയും പെട്ടെന്ന് തക്കാളി ലഭ്യത ഉറപ്പുവരുത്താനായി ഞങ്ങള്‍ ശ്രമിക്കും. അതുവരെയുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്നാണ് ദില്ലിയിലെ മക്ഡൊണാള്‍ഡ്സ് നോട്ടീസില്‍ വിശദമാക്കിയത് വാര്‍ത്തയായിരുന്നു.