അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് മലേഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു

0

ക്വലാലംപൂർ: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് മലേഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിദേശകാര്യമന്ത്രി ദത്തോ ഹാജി മൊയ്തീൻ ബിൻ ഹാജി മുഹമ്മദ് യാസിനാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം അറിയിച്ചത്. മലേഷ്യയിൽ വിസാ തട്ടിപ്പുമൂലം കുടുങ്ങി കിടക്കുന്ന നൂറുകണക്കിന് മലയാളികൾക്ക് ഈ പൊതുമാപ്പ് ആശ്വാസമാകും.

സന്ദർശക വിസാ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായ നിരവധി മലയാളികളാണ് മതിയായ താമസ രേഖകളില്ലാതെ മലേഷ്യയുടെ വിവിധ മേഖലകളിൽ നാട്ടിലേയ്ക്ക് വരാനാവാതെ കുടുങ്ങി കിടക്കുന്നത്. രാജ്യം വിടാൻ വൻ തുക നൽകേണ്ടതിനാലും ശിക്ഷ അനുഭവിക്കേണ്ടതിനാലും ഇവർ പൊതുമാപ്പ്പിനായി കാത്തിരിക്കുകയായിരുന്നു.

നിയമം ലംഘിച്ച് മലേഷ്യയിൽ താമസിക്കുന്ന വിദേശികൾക്ക് ഓഗസ്റ്റ് ഒന്നാം തിയതി മുതൽ ഡിസംബർ 31 വരെ നിയമ നടപടിയും പിഴയും കൂടാതെ രാജ്യം വിട്ടുപോവാനാവും. 700 മലേഷ്യൻ റിങ്കിറ്റ് ആണ് അപേക്ഷാ ഫീസ്. ഒറിജിനൽ പാസ്‌പ്പോർട്ടിനോടൊപ്പം ഒരാഴ്ചയ്ക്കുള്ളിൽ യാത്ര പുറപ്പെടുന്ന തരത്തിലുള്ള വിമാന ടിക്കറ്റും ഹാജരാക്കണം.