ഹൈദരാബാദ് കൂട്ടബലാത്സംഗം; ടി.ആര്‍.എസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

0

ഹൈദരാബാദ്: കാറിനുള്ളില്‍ 17-കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തല്‍ ടി.ആര്‍.എസ്. നേതാവിന്റെ മകന്‍ അറസ്റ്റില്‍. സദുദ്ദീന്‍ മാലിക്ക്(18) ആണ് അറസ്റ്റിലായത്. അഞ്ചുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.

പ്രതികളില്‍ ടി.ആര്‍.എസ്. നേതാവിന്റെ മകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം വന്നതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബി.ജെ.പി.യടക്കം ഇത് വലിയ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്. പ്രതികളെ കുറിച്ച് ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒരാളുടെ പേര് മാത്രമാണ് വെളിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയായിരുന്നു കോളേജ് ആഘോഷത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച് പോകവേ പെണ്‍കുട്ടി ഇന്നോവ കാറില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ പെണ്‍കുട്ടിയെ ജൂബിലി ഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തില്‍ നിന്ന് പപ്രതികളെന്ന് കരുതുന്ന നാലുപേരുടെയടുത്ത് പെണ്‍കുട്ടി നില്‍ക്കുന്നത് വ്യക്തമാവുന്നുണ്ട്. തെലങ്കാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി. ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.