ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യ സാധനങ്ങൾ എത്തിച്ച് മലേഷ്യൻ പ്രവാസി മലയാളികൾ

0

ക്വാലാലംപുർ: ഒരു വൻ പ്രളയമുഖത്തുനിന്നും കരകയറി ഒരാണ്ട് തികയും മുൻപ് വീണ്ടും പ്രളയ കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി മലേഷ്യൻ പ്രവാസി മലയാളികൾ.മലേഷ്യയിലെ ജോഹോറിലുള്ള പ്രവാസി മലയാളി കൂട്ടായ്മയായ ജെഎംകെ മഴക്കെടുതിയെ തുടർന്ന് കേരളത്തിലെ ദുരിതാശ്വ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചുകൊടുത്തത്.

വാട്സാപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ചു കൊണ്ടിരിക്കുന്ന തുകയിൽ നിന്നും സാധനങ്ങൾ വളരെ അത്യാവശ്യമായി വേണ്ട ഹബ്ബുകളിലേക്ക് ലിസ്റ്റ് നൽകുന്ന പ്രകാരം സാധനങ്ങൾ നേരിട്ട് വാങ്ങിച്ചു നൽകിയാണ് ജെഎംകെ പങ്കാളികളാവുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മഴക്കെടുതി അനുഭവിക്കുന്ന ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് നേരിട്ട് സാധനങ്ങളെത്തിക്കുന്ന പ്രധാന ഹബ്ബുകളുമായി സഹകരിച്ചാണ് ജെഎംകെയുടെ പ്രവർത്തനം.

ഞായറാഴ്ച കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലേക്കാണ് ആവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയത്. വയനാട്, മലപ്പുറം, പാലക്കാട്‌ എന്നീ ജില്ലകളിലേക്കും തുടർന്ന് മറ്റു തെക്കൻ ജില്ലകളിലേക്കും സഹായമെത്തിക്കാനുള്ള ഫണ്ട് ശേഖരണം പുരോഗമിക്കുന്നതായി ജെഎംകെ ഭാരവാഹികൾ അറിയിച്ചു. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ ജാതി–മത–രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന ഇരുന്നൂറിൽ പരം പ്രവാസി മലയാളികൾ അടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയാണ് ജോഹോർ മലയാളി കൂട്ടായ്മ(ജെഎംകെ).