വിനോദസഞ്ചാരികള്‍ക്ക് ഇൻഷുറൻസ് സൗകര്യവുമായി സൗദി വിമാനത്താവളം

1

ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി. ടൂറിസം മന്ത്രാലയമാണ് വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചത്. കോവിഡ് ചികില്‍സ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് അനുവദിക്കുക.

പഴയതും പുതിയതുമായ ടൂറിസ്റ്റ് വിസകളില്‍ സൗദിയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക അടച്ച് പോളിസി എടുക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഇതിനായി പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയത്. ടൂറിസം മന്ത്രാലയത്തിന് കീഴിലാണ് സംവിധാനം. നാല്‍പ്പത് റിയാലാണ് പ്രീമിയം തുക. ഇത് അടച്ച് പോളിസി എടുക്കുന്നതോടെ രാജ്യത്ത് തങ്ങുന്ന ദിവസങ്ങളില്‍ കോവിഡ് ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചാല്‍ ചികില്‍സ ലഭ്യമാകും.

ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഞ്ചാരികള്‍ക്ക് അംഗീകരിച്ച ഇന്‍ഷുറന്‍സ് കമ്പനികളുടെ കവറേജ് ഉണ്ടായിരിക്കണമെന്ന് ടൂറിസം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം മുതലാണ് കോവിഡിനുശേഷം വീണ്ടും ടൂറിസ്റ്റുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കിയത്. സൗദി അംഗീകരിച്ച വാക്‌സിനുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ഒപ്പം ചൈനീസ് വാക്‌സിനുകളായ സിനോഫാം, സിനോവാക് എന്നിവ സ്വീകരിച്ചവര്‍ക്കും അനുമതി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.