
വാഷിങ്ടണ്‍: വർഷങ്ങളായി ജോലി ചെയ്ത ഹോട്ടലില്‍ നിന്ന് ഞായറാഴ്ച്ച അവധിചോദിച്ചതിനു പുറത്താക്കിയതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച വനിതയ്ക്ക് 21 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.ഞായറാഴ്ചകളില്‍ മതപരമായ കാരണങ്ങളാല്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് മേരി ജീന്‍ പിയറിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്.
2006 ലാണ് മേരി ജീന്‍ പിയറി മിയാമിയിലെ കോണ്‍റാഡ് ഹോട്ടലില്‍ സഹായിയായി ജോലിക്കെത്തിയത്.ജോലിക്കെത്തിയപ്പോള്‍ തന്നെ ഞായറാഴ്ച സാബത്ത് ദിനമാണന്നും അന്ന് ദൈവശുശ്രൂഷയില്‍ പങ്കെടുക്കണമെന്നും മേരി ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. 2015 ഒക്ടോബര്‍ വരെ മേരിക്ക് ഞായറാഴ്ചകളില്‍ അവധി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം പാചകപ്പുരയുടെ മാനേജര്‍മാരിലൊരാള്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് ഞായറാഴ്ച അവധിയെടുത്ത മേരിക്കെതിരെ വിവിധകാരണങ്ങള്‍ നിരത്തി ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. തുടർന്ന് പൗരാവകാശ നിയമം മുന്‍നിര്‍ത്തി മേരി കോടതിയെ സമീപിച്ചു. മതപരമായ അവകാശങ്ങള്‍ പൗരനെന്ന നിലയില്‍ മേരിക്ക് നിഷേധിക്കപ്പെട്ടുവെന്ന് കണ്ടെത്തിയ കോടതി പിരിച്ചപിരിച്ചു വിട്ട ദിവസം മുതലുള്ള ശമ്പളവും മേരി അനുഭവിച്ച മാനസികവ്യഥയ്ക്കുള്ള നഷ്ടപരിഹാരവും നല്‍കണമെന്ന് വിധിച്ചു.