വിരമിക്കൽ പിൻവലിക്കുന്നു; വനിതാ ഐപിഎൽ കളിച്ചേക്കുമെന്ന് മിതാലി രാജ്

0

ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചേക്കുമെന്ന സൂചനയുമായി ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ്. ഏതാനും മാസങ്ങൾക്കുള്ളിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നും ടൂർണമെൻ്റിൽ കളിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും മിതാലി രാജ് പറഞ്ഞു.

“ഞാൻ അതൊരു സാധ്യതയായി നിലനിർത്തുകയാണ്. ഇതുവരെ അതിൽ തീരുമാനം എടുത്തിട്ടില്ല. വനിതാ ഐപിഎൽ ആരംഭിക്കാൻ ഇനിയും ചില മാസങ്ങൾ കൂടിയുണ്ട്. വനിത ഐപിഎലിൻ്റെ ആദ്യ പതിപ്പിൽ കളിക്കാനാവുക മികച്ച അനുഭവമായിരിക്കും.”- മിതാലി പറഞ്ഞു.

അതേസമയം, പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.

1996ൽ 16ാം വയസിലാണ് മിതാലി ഇന്ത്യൻ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 699 റൺസും, ഏകദിനത്തിൽ 7 സെഞ്ചുറികളും 64 അർധസെഞ്ചുറികളും സഹിതം 7805 റൺസും മിതാലി നേടി.

ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലിയുടെ സമ്പാദ്യം. ഏകദിന റൺവേട്ടയിൽ ലോക താരങ്ങളിൽ ഒന്നാമതാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജയങ്ങൾ സ്വന്തമാക്കിയ റെക്കോർഡും മിതാലിയുടെ പേരിലാണ്.

2022 ലോകകപ്പിൽ പരാജയപ്പെട്ടതോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്ന് മിതാലി രാജ് അറിയിച്ചിരുന്നു. 2012ൽ രാഹുൽ ദ്രാവിഡ് വിരമിച്ച സമയത്താണ് താൻ ആദ്യമായി ഇതേപ്പറ്റി ചിന്തിച്ചത്. താൻ വൈകാരികമായി തീരുമാനങ്ങൾ എടുക്കാറില്ലെന്നും പാഷൻ കുറവ് വന്നതിനാലാണ് തീരുമാനം എടുത്തതെന്നും മിതാലി രാജ് വ്യക്തമാക്കി.