തന്റെ അപൂര്‍വ്വരോഗം ഈ അമ്മ മറ്റു കുഞ്ഞുങ്ങള്‍ക്ക്‌ വരദാനമാക്കിയത് ഇങ്ങനെ; ദിവസവും ദാനം ചെയ്യുന്നത് ആറു ലിറ്റര്‍ പാല്‍

0

മാതൃത്തത്തിന്റെ ഏറ്റവും വലിയ വരദാനം എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ. അമ്മയുടെ മുലപ്പാല്‍. അമ്മിഞ്ഞപാലിന്റെ മധുരത്തിനു പകരം ഈ ലോകത്ത് മറ്റൊന്നുമില്ല. എന്നാല്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും അതിനുള്ള ഭാഗ്യം ലഭിക്കാറില്ല. അമ്മയ്ക്ക് ആവശ്യത്തിനു പാല്‍ നല്‍കാന്‍ കഴിയാതെ വരികയും മറ്റു കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ നവജാതശിശുക്കള്‍ക്ക് വേണ്ടത്ര പാല്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

ഈ കുറവ് മനസ്സിലാക്കി  താന്‍ ദിവസേന ചുരത്തുന്ന ആറ് ലിറ്ററോളം മുലപ്പാല്‍ മറ്റു കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് അമേരിക്കയിലെ ഒറിഗോണിലെ എലിസബത്ത് ആന്‍ഡേഴ്‌സണ്‍ സിയെറ എന്ന 29 വയസുകാരി. ഇതിനോടകം 600 ഗാലണ്‍, ഏകദേശം 2217 ലിറ്റര്‍ മുലപ്പാല്‍ എലിസബത്ത് ദാനം ചെയ്തിട്ടുണ്ട്. അമിതമായി പാല്‍ ചുരത്തുന്ന ‘ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം’ എന്ന അവസ്ഥയാണ് എലിസബത്തിന്. ഈ അപൂര്‍വ രോഗം മറ്റു കുഞ്ഞുങ്ങള്‍ക്ക് വരദാനമായി മാറ്റി ലോകത്തിന്റെ ആദരവ് പിടിച്ചു പറ്റുകയാണ് ഈ അമ്മയിപ്പോള്‍. രണ്ടു മക്കളുടെ അമ്മയാണ് എലിസബത്ത്. ദിവസം ആറു ലിറ്റര്‍ പാലാണ് എലിസബത്ത് ചുരത്തുന്നത്.അതുകൊണ്ടുതന്നെ വീടിന് സമീപമുള്ള ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ തുടങ്ങി.

ദിവസവും പത്തു മണിക്കൂറാണ് ഇതിനു വേണ്ടി മാറ്റിവെക്കുന്നത്. അഞ്ചു തവണ ഇത്തരത്തില്‍ പാല്‍ ശേഖരിക്കും. തുടര്‍ന്ന് നാലു വലിയ ഫ്രീസറുകളിലായാണ് പാല്‍ ശേഖരിച്ചു വയ്ക്കുന്നത്. നിലവില്‍ നൂറു കണക്കിന് അമ്മമാര്‍ തന്റെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് എലിസബത്ത് അഭിമാനപൂര്‍വ്വം പറയുന്നു.