സൗദിയില്‍ സൗദി നിയമ വ്യവസ്ഥയ്‌ക്കെതിരെയും പ്രവാചകനെതിരെയും മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി

1

സൗദി നിയമ വ്യവസ്ഥയ്‌ക്കെതിരെയും പ്രവാചകനെതിരെയും മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി സൗദി കോടതി. ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിന്റെ ശിക്ഷയാണ് ഇരട്ടിയാക്കിയത്.

സൗദി ക്രിമിനല്‍ കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പുതിയ വിധി പുറപ്പെടുവിച്ചത്. വിഷ്ണുദേവ് മുസ്ലിമായിരുന്നെങ്കില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും വിധിക്കുമായിരുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് തലവന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മുസ്ലിം അല്ലാത്തത് കൊണ്ട് ശിക്ഷയില്‍ ചെറിയ ഇളവ് നല്‍കുകയാണെന്നും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ അഞ്ച് വര്‍ഷമായിരുന്ന ശിക്ഷ പത്ത് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു.

സൗദിയില്‍ എഞ്ചിനീയറായിരുന്ന വിഷ്ണുദേവ് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മോശമായ രീതിയിലുള്ള പരാമര്‍ശം നടത്തിയത്. യൂറോപ്യന്‍ വംശജയായ ഒരു വനിതയുമായായി നടത്തിയ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം വിഷ്ണു പ്രവാചകനെയും ഇസ്ലാമിനെയും സൗദിയിലെ നിയമ സംവിധാനങ്ങള്‍ക്കെതിരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതായി ദമ്മാം ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോടതി അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴ ശിക്ഷയും വിധിക്കുകയായിരുന്നു.