എറണാകുളത്ത് യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍

0

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.കുമ്പളം സ്വദേശി അര്‍ജുന്‍(20) എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബുധനാഴ്ച രാത്രിയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.

ജൂണ്‍ രണ്ടാം തിയ്യതി മുതല്‍ അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്ന് സൂചന. പൊലീസ് യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

പ്രതികളിൽ ഒരാള‍ുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നു. കളമശേരിയിൽ വച്ച് അപകടത്തിൽ ബൈക്കോടിച്ചിരുന്നയാൾ മരിച്ചു. അർജുന് സാരമായി പരുക്കേറ്റിരുന്നു. അർജുൻ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരൻ സുഹൃത്തുക്കളോട് പറഞ്ഞിരുരുന്നു. അർജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു.അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല.

സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയതായി അർജുന്റെ പിതാവ് വിദ്യൻ ആരോപിച്ചു. രണ്ടാം തിയതി മുതൽ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഒരിക്കൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുകയും വേണ്ട .രീതിയിൽ അന്വേഷിച്ചില്ലെന്നും ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചതുന്നും അർജുന്റെ പിതാവ് പരാതിയിൽ ആരോപിച്ചു.