ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം: പ്രതിഷേധച്ചൂടിൽ അമേരിക്ക

0

വാഷിംഗ്‍ടണ്‍: അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. അറ്റ്‍ലാന്‍റയില്‍ സിഎന്‍എന്‍ ചാനലിന്‍റെ ഓഫീസ് ആക്രമിച്ചു.

കറുത്ത വർഗക്കാരനെതിരായ അതിക്രമത്തിൽ യുഎസിലാകെ പ്രതിഷേധം ഇരമ്പുകയാണ്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി. മിനസോഡയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘർഷം വ്യാപിച്ചു. പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിൻക്റ്റ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു പ്രക്ഷോഭകർ തീയിട്ടു. ഇവിടെ നിന്നു പൊലീസുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ സിഎൻഎൻ റിപ്പോർട്ടർ ഒമർ ജിംനസിനെ പൊലീസ് അറസ്റ്റ് ചെയ്തു വിലങ്ങുവച്ചു കൊണ്ടുപോയി.

അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്‍ജ് ഫ്ലോയിഡ് എന്ന കുറത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകള്‍ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി. പ്രതിഷേധക്കാര്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തീവച്ചു.